മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിവെയ്പ്പ് നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പ്രത്യേക കോടതിയിൽ 1735 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. വെടിവെയ്പ്പ് നടത്തിയ അക്രമികളും ഗുണ്ടാനേതാവ് ലേയാൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയും തമ്മിലുള്ള ശബ്ദ സന്ദേശങ്ങളുടെ വിശദാംശങ്ങളും കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സൽമാൻ ഖാൻ ഭയപ്പെടണമെന്ന് അൻമോൾ ബിഷ്‌ണോയി അക്രമികളായ വിക്കി ഗുപ്തയോടും സാഗർ പാലിനോടും പറയുന്നത് ശബ്ദസന്ദേശത്തിലുണ്ട്. ‘സൽമാൻ ഖാൻ ഭയപ്പെടുന്ന രീതിയിൽ നടന്റെ വീട് ലക്ഷ്യമാക്കി നിരവധി തവണ വെടിയുതിർക്കുക. ഹെൽമെറ്റ് ധരിക്കാതെ പുക വലിച്ചുകൊണ്ട് വേണം വെടിവെയ്പ്പ് നടത്തുവാൻ. അത് നിങ്ങളെ സിസിടിവിയിൽ കാണുമ്പോൾ ഭയരഹിതരായി തോന്നിപ്പിക്കും’- അൻമോൾ ബിഷ്‌ണോയി പറയുന്നു.
വെടിവെയ്പ്പ് നടക്കുന്നതിന് മുൻപ് അൻമോൾ ബിഷ്‌ണോയി നിരന്തരം വിക്കി ഗുപ്തയും സാഗർ പാലുമായി സമ്പർക്കത്തിലുണ്ടായിരുന്നു. നിലവിൽ ജയിലിലുള്ള ലോറൻസ് ബിഷ്‌ണോയിയും അക്രമികളുമായി സംസാരിച്ചിട്ടുണ്ട്. ഈ കൃത്യം വിജയിച്ചാൽ നിങ്ങൾ ചരിത്രത്തിൽ ഇടം നേടുമെന്നും മാദ്ധ്യമങ്ങളിൽ നിങ്ങളുടെ പേര് പ്രത്യക്ഷപ്പെടുമെന്നുമാണ് അൻമോൾ ബിഷ്‌ണോയി അക്രമികളോട് പറഞ്ഞിരുന്നതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
വെടിവെയ്പ്പ് നടത്തിയവരും സോനുകുമാർ ബിഷ്‌ണോയി, മൊഹമ്മദള് റാഫി ചൗദരി, ഹർപാൽ സിംഗ് എന്നിവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലോറൻസ് ബിഷ്‌ണോയി, അൻമോൾ ബിഷ്‌ണോയി, റൗത്തരാൻ ബിഷ്‌ണോയി എന്നിവരാണ് കുറ്റപത്രത്തിൽ പ്രധാന പ്രതികൾ. കാനഡയിലാണെന്ന് കരുതുന്ന അൻമോൾ ബിഷ്‌ണോയിക്കായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post