തിരുവനന്തപുരം : മാസപ്പടിക്കേസും തന്റെ കമ്പനിക്കെതിരായ അന്വേഷണവും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വീണ വിജയൻ. മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ല എന്ന് കേരള സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ല എന്നുമാണ് സർക്കാർ കോടതിയിൽ മറുപടി നൽകിയിരിക്കുന്നത്.
താനൊരു ഐടി പ്രഫഷണൽ മാത്രമാണെന്നും രാഷ്ട്രീയപാർട്ടികളുമായി യാതൊരു ബന്ധവും ഇല്ല എന്നും വീണ വിജയൻ കോടതിയെ അറിയിച്ചു. തന്റെ കമ്പനിക്കെതിരായി നടത്തുന്ന അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണ കോടതിയിൽ സൂചിപ്പിച്ചു. സിഎംആർഎല്ലിന് അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും യാതൊന്നും ചെയ്തിട്ടില്ല എന്നാണ് കേരള സർക്കാർ കേസിൽ സ്വീകരിച്ചിരിക്കുന്ന നിലപാട്.
സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള കരാർ ഇടപാടുകളിൽ രണ്ട് കമ്പനികൾക്കും യാതൊരു പരാതികളും ഇല്ല. മാസപ്പടി കേസ് രാഷ്ട്രീയപ്രേരിതം മാത്രമാണ്. മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഹർജിക്ക് പിന്നിൽ എന്നും ആണ് കേരള സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
Discussion about this post