തിരുവനന്തപുരം: ക്ഷേത്രഭരണത്തിൽ നിരീക്ഷണം വേണമെന്നും വേണ്ട ഇടപെടലുകൾ നടത്തണമെന്നും കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി സി പി എം.
ലോക്‌സഭാതിരഞ്ഞെടുപ്പിൽ സി.പി.എം. കോട്ടകളിൽ പോലും ശക്തമായ തിരിച്ചടി അവർക്ക് ലഭിച്ചിരുന്നു. കൂടാതെ വലിയ രീതിയിൽ ഹിന്ദു വോട്ടർമാർ ഇത്തവണ ബി.ജെ.പി.ക്കു വോട്ടു ചെയ്യുകയും ചെയ്തു. ഇതിന്റെ കാരണങ്ങൾ പരിശോധിച്ച് സംസ്ഥാനസമിതി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകമ്മിറ്റി ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
“ഭരണസമിതികളിൽ ആർ.എസ്.എസ്. സാന്നിധ്യം കൂടുകയാണ്. അതില്ലാതാക്കാനുള്ള നടപടി വേണം. ഇത്തരം ക്ഷേത്രങ്ങളുടെ വിവരം കീഴ്ഘടകങ്ങൾ ഏരിയ കമ്മിറ്റികൾക്കു നൽകണം. ഇതിനെതിരേ ശക്തമായ ഇടപെടലും വേണം.” സി പി എം മേൽ ഘടകം നൽകിയ നിർദ്ദേശം വ്യക്തമാക്കി.
ഹിന്ദു ക്ഷേത്രങ്ങളിൽ മതേതരമൂല്യത്തിനു പ്രാധാന്യംനൽകുന്ന സമിതികളാണാവശ്യം. സി.പി.എം. അനുഭാവികൾ നിയന്ത്രിക്കുന്ന ക്ഷേത്രസമിതികളിൽ ഏരിയ കമ്മിറ്റികൾ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും . പ്രവർത്തനം കൃത്യമായ ഇടവേളകളിൽ വിലയിരുത്തി വേണ്ട നിർദേശം നൽകണമെന്നും സി പി എം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.
ഇത് കൂടാതെ നവോത്ഥാനമൂല്യങ്ങളുടെ പ്രചാരണത്തിനു കഴിവുള്ള ആധ്യാത്മിക പ്രഭാഷകരെ പ്രോത്സാഹിപ്പിക്കാനും നിർദ്ദേശമുണ്ട് . നിലവിൽ പല പ്രഭാഷകരും സംഘപരിവാർ പാതയിലാണെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
ഇത്തരം പ്രഭാഷകർ സാധാരണക്കാരായ ഭക്തരെ ഏറെ സ്വാധീനിക്കുന്നുണ്ട്, ഇതിന് തടയിടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി കീഴ്ഘടകങ്ങൾക്കു നൽകിയ പ്രവർത്തന നിർദേശങ്ങളിലാണ് ആത്മീയ പ്രഭാഷണങ്ങളിലെ ഇടപെടൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Discussion about this post