ഝാർഖണ്ഡ്; മന്തുരോഗം മാറാൻ മന്ത്രവാദ ചികിത്സ നടത്താമെന്നും പകരം ആടിനെ നൽകിയാൽ മതിയെന്നും പറഞ്ഞ തട്ടിപ്പുകാർ കൈക്കലാക്കിയത് 15 ലക്ഷം രൂപ വിലവരുന്ന സ്വർണം. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.ഝാർഖണ്ഡിലെ കോഡെർമ ജില്ലയിലെ സത്ഗാവാൻ ബ്ലോക്കിലെ മാർക്കോയ് ഗ്രാമത്തിലാണ് സംഭവം. 46 കാരനായ പരാതിക്കാരൻ കഴിഞ്ഞ കുറേ വർഷങ്ങളായി കാലിൽ മന്തുരോഗവുമായി മല്ലിടുകയായിരുന്നു. നിരവധി ചികിത്സകൾ നടത്തിയെങ്കിലും രോഗം മാറിയില്ല.
ഒരു ദിവസം മൂന്ന് പേർ എത്തി തങ്ങൾ മന്ത്രവാദികളാണെന്നും കാലിലെ മന്തുരോഗം, മന്ത്രവാദം നടത്തി മാറ്റാമെന്നും വാഗ്ദാനം ചെയ്തു. പകരം ഒരു ആടിനെ നൽകിയാൽ മതിയെന്നും പറഞ്ഞു. രോഗം മാറുകയാണെങ്കിൽ ഒന്നല്ല രണ്ട് ആടുകളെ തരാമെന്ന് യുവാവ് പറഞ്ഞു.തുടർന്ന് ഇവർ ഇവർ മന്ത്രവാദ ചികിത്സയ്ക്കായി യുവാവിന്റെ വീട്ടിലെത്തി. അരമണിക്കൂറോളം മന്ത്രവാദ ചടങ്ങുകൾ നടത്തി. ഒടുവിൽ, പെട്ടെന്ന് രോഗം മാറ്റാൻ സ്വർണ്ണത്തിന് കഴിയുമെന്ന് അവകാശപ്പെട്ട ഇവർ വീട്ടിലെ സ്വർണ്ണാഭരണങ്ങൾ ശേഖരിക്കാൻ യുവാവിനോടും ഭാര്യയോടും അവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ഏതാണ്ട് 15 ലക്ഷം രൂപയോളം വിലവരുന്ന ആഭരണങ്ങൾ നിർദ്ദേശപ്രകാരം ചുവന്ന തുണിയിൽ പൊതിഞ്ഞ് ഭാര്യ മന്ത്രവാദികളെ ഏൽപ്പിച്ചു. ചടങ്ങിൻറെ അവസാനം യുവാവിനോട് മൂന്ന് തവണ കുളിക്കാനും ഭാര്യ ഇത് കാണാതിരിക്കാൻ മതിലിന് അഭിമുഖമായി നിൽക്കാനും ഇവർ ആവശ്യപ്പെട്ടു. യുവാവ് മടങ്ങിയെത്തിയപ്പോൾ, ആഭരണങ്ങൾ ശുദ്ധീകരിച്ചുവെന്ന് അവകാശപ്പെട്ട ഇവർ ചുവന്ന തുണി പങ്കജിൻറെ മന്ത് രോഗം ബാധിച്ച കാലിൽ കെട്ടിവച്ചു.
അരമണിക്കൂറോളം തുണി തുറക്കാതെ കിടക്കാനും അസുഖം മാറാൻ 41 ദിവസം ആചാരം തുടരാനും അവർ യുവാവിനെ ഉപദേശിച്ചു. ഏറ്റവും ഒടുവിലായി തിരിഞ്ഞ് നോക്കരുതെന്ന് പറഞ്ഞ് മന്ത്രവാദികൾ ആടുകളുമായി പോയി. അരമണിക്കൂർ കഴിഞ്ഞ് കാലിൽ കെട്ടിയ കിഴി അഴിച്ചപ്പോളാണ് തങ്ങൾ കബളിക്കപ്പെട്ട കാര്യം യുവാവ് ഭാര്യയും അറിഞ്ഞത്. തുണിയിൽ വെറും അരിയായിരുന്നു ഉണ്ടായിരുന്നത്. ഉടനെ പോലീസിൽ അറിയിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
Discussion about this post