ധാക്ക: ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടി (ബിഎൻപി) ജനറൽ സെക്രട്ടറി മിർസ ഇസ്ലാം ആലംഗീർ. ഇന്ത്യയുമായി സൗഹൃദബന്ധമാണ് ബിഎൻപി ആഗ്രഹിക്കുന്നത്. ഇവിടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
രാഷട്രീയ പാർട്ടിയെന്ന നിലയിൽ ഞങ്ങൾ എല്ലായ്‌പ്പോഴും ഇന്ത്യയെ ഞങ്ങളുടെ അയൽക്കാരനായും സുഹൃത്തുമായാണ് കണക്കാക്കുന്നത്. ഇവിടത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണാൻ ഇന്ത്യയെ ക്ഷണിക്കുന്നു എന്ന് മിർസ ഇസ്ലാംആലംഗീർ പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വർഗീയ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. പ്രശ്‌നങ്ങൾ തികച്ചും രാഷ്ട്രീയമാണെന്നും വർഗീയമോ മതപരമോ അല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ദേശീയമായും ആഗോളതലത്തിലും വ്യത്യസ്ത മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ബംഗ്ലാദേശിൽ വർഗീയ അതിക്രമങ്ങൾ നടക്കുന്നുവെന്ന് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നു. ഇത് ഒട്ടും ശരിയല്ല. ഇത് സാമുദായികമല്ല, മതപരമല്ല, ഇത് ഒരു പരിധിവരെ തികച്ചും രാഷ്ട്രീയമാണ്. ബംഗ്ലാദേശിൽ എന്താണ് സംഭവിച്ചതെന്ന് ധാക്കയിലേക്ക് വന്ന് സ്വയം കാണാൻ ഞാൻ ഇന്ത്യയിലെ മാദ്ധ്യമങ്ങളെ ക്ഷണിക്കുന്നു,’ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ പരാമർശിച്ച് ആലംഗീർ പറഞ്ഞു.
Discussion about this post