ന്യൂഡൽഹി: ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ നാട്ടിൽ ഏതെങ്കിലും ആയി ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്നും അതിനാൽ തന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് അനിവാര്യതയാണെന്നും തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻറെ 78 ആം സ്വതന്ത്ര ദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ ആവശ്യകതയെ പറ്റി തുറന്നടിച്ചത്.
മൂന്നാം മോദി സർക്കാർ തങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നും പുറകോട്ട് പോകുമെന്ന് മനക്കോട്ട കണ്ടവർക്ക് കനത്ത അടി കൂടെയായി ഇന്ന് മോദി നടത്തിയ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പല പ്രഖ്യാപനങ്ങളും.
ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുള്ളത് വർഗ്ഗീയ സിവിൽ കോഡ് ആണെന്നും അതിനു പകരം നമുക്ക് സെക്കുലർ സിവിൽ കോഡ് വേണമെന്നും മോദി രാവിലെ പറഞ്ഞിരുന്നു. അതിന്റെ കൂടെയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആവശ്യവും മോദി ഉന്നയിച്ചത്.
“ഇടയ്‌ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾ രാജ്യത്തിൻ്റെ പുരോഗതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഏതൊരു പദ്ധതിയും സംരംഭവും തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നത് എളുപ്പമായിരിക്കുന്നു. മൂന്നും ആറും മാസം കൂടുമ്പോൾ എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നു. എല്ലാ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു,” സ്വാതന്ത്ര്യ ദിനത്തിൽ 11-ാം തവണ ദേശീയ പതാക ഉയർത്തിയ ശേഷം ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു.
2024ലെ ദേശീയ തെരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്”.








