ബീജിങ് : പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ അനുനയ നീക്കവുമായി ചൈന. ഇരു രാജ്യങ്ങളും സമാധാനം പാലിക്കണമെന്നും വെടിനിർത്തലിന് തയ്യാറാകണമെന്നും ചൈന ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ചർച്ചയിലൂടെ തർക്കം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് സൂചിപ്പിച്ചു.
പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ വർദ്ധിച്ചുവരുന്നതിൽ ചൈന കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചൈന സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് മാവോ നിംഗ് അറിയിച്ചു. ഇരു രാജ്യങ്ങളും ചൈനയുടെ അയൽക്കാരും നല്ല സുഹൃത്തുക്കളുമാണ്. ഈ ഏറ്റുമുട്ടലിൽ ഉണ്ടായ മരണങ്ങളിൽ ചൈനയ്ക്ക് അതിയായ ദുഃഖമുണ്ട്. എല്ലാത്തരം ഭീകരതയ്ക്കുമെതിരായ പോരാട്ടത്തെ ചൈന പിന്തുണയ്ക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
സംഘർഷ സാഹചര്യത്തിൽ ചൈന തങ്ങളുടെ പൗരന്മാരെയും കമ്പനികളെയും പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് മാവോ നിംഗ് പറഞ്ഞു. ചൈന തങ്ങളുടെ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അവർ വ്യക്തമാക്കി.








