ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ പനീർസെൽവം പാർട്ടിക്കെതിരെ രംഗത്ത്. ഡിഎംകെയിൽ ചേർന്നതിന് പിന്നാലെ അദ്ദേഹം എഐഎഡിഎംകെക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എടപ്പാടി പളനിസ്വാമി സ്വേച്ഛാധിപതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എഐഎഡിഎംകെയ്ക്ക് വിജയിക്കാനാവാത്ത സാഹചര്യം ആണ് ഇപ്പോൾ ഉള്ളത് എന്നും ആ സാഹചര്യം സൃഷ്ടിച്ചത് പളനിസ്വാമി ആണെന്നും പനീർസെൽവം വിമർശിച്ചു.
വെള്ളിയാഴ്ച ചെന്നൈയിലെ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു മുൻ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായിരുന്ന ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ ‘ദളപതി’ ആണ് സ്റ്റാലിൻ എന്ന് ചടങ്ങിൽ വച്ച് പനീർസെൽവം വിശേഷിപ്പിച്ചു. ദ്രാവിഡ പ്രസ്ഥാനത്തെ രക്ഷിക്കാൻ, ദ്രാവിഡ നയമായ ഡിഎംകെയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ജൂലൈയിൽ പനീർസെൽവത്തെയും അനുയായികളെയും എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാമനാഥപുരം ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു.








