ന്യൂഡൽഹി : തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 7000 കോടി രൂപയുടെ പദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ഒന്നിന് തമിഴ്നാടും പുതുച്ചേരിയും സന്ദർശിക്കും. രാജസ്ഥാൻ, ഗുജറാത്ത് സന്ദർശനത്തിന് ശേഷം, ഫെബ്രുവരി 28 ന് രാത്രി 9 മണിയോടെ പ്രധാനമന്ത്രി ചെന്നൈയിൽ എത്തും. തിങ്കളാഴ്ച രാവിലെ 11:45 ന് പ്രധാനമന്ത്രി പുതുച്ചേരിയിൽ 2,700 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. വലിയ വിവാദങ്ങൾക്കും കോടതി ഇടപെടലുകൾക്കും കാരണമായ മധുരയിലെ തിരുപ്പറൻകുണ്ഡ്രത്തുള്ള പുണ്യ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വൈകിട്ട് പ്രധാനമന്ത്രി ദർശനം നടത്തുന്നതാണ്.
പ്രധാനമന്ത്രി ഇ-ബസ് സേവാ സംരംഭത്തിന്റെ കീഴിൽ, പുതിയ ഇലക്ട്രിക് ബസുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. സ്മാർട്ട് സിറ്റി മിഷന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, സിഐടിഐഐഎസ് പദ്ധതി പ്രകാരം സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുള്ള ഭവന സൗകര്യങ്ങൾ, നിരവധി മലിനജല, ജലവിതരണ പദ്ധതികൾ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കാരയ്ക്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡോ. എപിജെ അബ്ദുൾ കലാം ബ്ലോക്ക്, ഗംഗാ ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ, ജിപ്മറിലെ ആധുനികവൽക്കരിച്ച റീജിയണൽ കാൻസർ സെന്ററും പോണ്ടിച്ചേരി സർവകലാശാലയിലെ പുതിയ കെട്ടിടങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പുതുച്ചേരിയിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മധുരയിലേക്ക് പോകും. ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിക്ക് അദ്ദേഹം 4,400 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. എൻഎച്ച് 332 എയിലെ മരക്കാനം മുതൽ പുതുച്ചേരി വരെയുള്ള ഭാഗത്തിന്റെയും എൻഎച്ച് 87ലെ പരമക്കുടി മുതൽ രാമനാഥപുരം വരെയുള്ള ഭാഗത്തിന്റെയും നാലുവരി നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം, തമിഴ്‌നാട്ടിലെ എട്ട് പുനർവികസിപ്പിച്ച റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിയോടെ, പ്രധാനമന്ത്രി മധുരയിലെ തിരുപ്പറൻകുണ്ഡ്രത്തുള്ള പുണ്യ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സന്ദർശിക്കും








