ന്യൂയോർക്ക്: ന്യൂയോർക്കിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യാ ദിന പരേഡിലെ രാമക്ഷേത്രത്തിന്റെ ചെറുപതിപ്പ് പ്രദർശിപ്പിക്കുന്ന ഒരു ഫ്ലോട്ട്, പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം മതമൗലിക വാദ സംഘടനകൾ. ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിലും മറ്റ് ചില മത മൗലികവാദ ഗ്രൂപ്പുകളുമാണ് രാമക്ഷേത്രം ഉൾക്കൊള്ളുന്ന ഒരു ഫ്ലോട്ട് പരേഡിൽ നിന്നും നീക്കം ചെയ്യണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടത്.
മസ്ജിദുകളുടെ നാശത്തെയും മുസ്ലീങ്ങൾക്കെതിരായ അക്രമങ്ങളെയും മഹത്വപ്പെടുത്തുന്ന ഒരു പ്രതീകമായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു എന്നാണ് ഇവരുടെ ആരോപണം.
അതെ സമയം, അങ്ങനെ പറയുന്ന ആൾക്കാരോട് പോയി പണി നോക്കാനും, എന്തൊക്കെ സംഭവിച്ചാലും പരേഡിൽ നിന്നും ഫ്‌ളോട്ട് മാറ്റുന്ന പ്രശ്നമില്ലെന്നുമുള്ള തുറന്ന നിലപാടെടുത്തിരിക്കുകയാണ് സംഘാടകർ.
ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ പവിത്രമായി കരുതുന്ന ഒരു പുണ്യ മുഹൂർത്തത്തിന്റെ ഉദ്‌ഘാടനമാണ് ഞങ്ങൾ ആഘോഷിക്കുന്നതെന്നും അതിന് ഒരു പള്ളിയുമായും ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാണ് പരേഡ് സംഘാടകർ ഫ്ലോട്ട് നീക്കം ചെയ്യാനുള്ള ആഹ്വാനങ്ങൾ നിരസിച്ചത്.
മാൻഹട്ടനിലെ മാഡിസൺ അവന്യൂവിൽ നടക്കുന്ന ആഘോഷത്തിൽ ബോളിവുഡ് താരങ്ങളെയും ഇന്ത്യൻ കായിക താരങ്ങളെയും കാണാൻ പതിനായിരക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിലൂടെ , ഇന്ത്യക്ക് പുറത്തുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയാകുമിതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. 1947 ആഗസ്ത് 15-ന് ബ്രിട്ടീഷ് ഭരണത്തിൻ്റെ അന്ത്യവും സ്വതന്ത്ര ഇന്ത്യയുടെസ്ഥാപനവും അടയാളപ്പെടുത്തുന്നതാണ് വാർഷിക പരേഡ്.
Discussion about this post