കൊച്ചി: സംഘട്ടന രംഗം ചിത്രീകരിക്കുമ്പോൾ മതിയായ സുരക്ഷാ ഒരുക്കിയില്ലെന്ന് ആരോപണം, നടി മഞ്ജു വാര്യർക്ക് 5 കോടിയുടെ വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി. ഫൂട്ടെജ് സിനിമ ഷൂട്ടിംങ്ങിനിടെ ശീതളിന് പരിക്കേറ്റിരുന്നു. വന മേഖലയിൽ വച്ചുള്ള സാഹസിക രംഗങ്ങൾ എടുക്കുന്നതിന് ഇടയിലായിരുന്നു അത്. മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല, ആവശ്യത്തിന് ആംബുലൻസ് പോലും ലഭ്യമായിരുന്നില്ലെന്ന് നോട്ടീസിൽ പറയുന്നു.
മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാൽ മതിയായ സുരക്ഷയില്ലാതെ ഷൂട്ട് ചെയ്യുകയും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ ഗുരുതരമായ പരിക്കുണ്ടായി എന്നുമാണ് വക്കീൽ നോട്ടീസിന് ആധാരമായി പറയുന്നത്. പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയിൽ വലിയ രീതിയിൽ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് വെറും ഒരു ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണെന്നും നോട്ടീസിൽ പറയുന്നു.
നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.








