തൃശ്ശൂർ : മാദ്ധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂർ രാമനിലയത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകർ തന്റെ വഴി തടസ്സപ്പെടുത്തുകയും സുരക്ഷ ഒരുക്കാൻ ശ്രമിച്ച ഗൺമാനെ തടഞ്ഞു എന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് മാദ്ധ്യമപ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
നേരത്തെ സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് മുൻ കോൺഗ്രസ് എംഎൽഎ അനിൽ അക്കരെ പരാതി നൽകിയിരുന്നു. തൃശ്ശൂർ സിറ്റി എസിപി ആണ് ഈ പരാതി അന്വേഷിക്കുന്നത്. പരാതി നൽകിയിട്ടുള്ള അനിൽ അക്കരയുടെ മൊഴി നാളെ രേഖപ്പെടുത്തും. മാധ്യമപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിനുശേഷം നിയമോപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമോ എന്ന് തീരുമാനിക്കുക.
ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പുറത്തുവന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിന് ആയിരുന്നു മാദ്ധ്യമപ്രവർത്തകർ സുരേഷ് ഗോപിയെ തടഞ്ഞിരുന്നത്. തൃശ്ശൂർ രാമനിലയത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്ന കേന്ദ്രമന്ത്രിയെ തടഞ്ഞുനിർത്തി കൊണ്ടായിരുന്നു മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചത്. വഴി തടസ്സപ്പെടുത്തി നിന്ന മാദ്ധ്യമപ്രവർത്തകരെ കൈകൊണ്ട് മാറ്റി നിർത്തിയായിരുന്നു പിന്നീട് സുരേഷ് ഗോപിക്ക് വാഹനത്തിൽ കയറാൻ സാധിച്ചിരുന്നത്.
Discussion about this post