കൊൽക്കത്ത : ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ ഇഡി റെയ്ഡ് . ബെലിയാഘട്ടയിലെ വീട്ടിലും ഇയാളുടെ സഹായികളുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി റെയ്ഡ് നടത്തിയത്. സന്ദീപ് ഘോഷ് ഇപ്പോൾ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) കസ്റ്റഡിയിലാണ്.
സാമ്പത്തിക ക്രമക്കേട് കേസിൽ സന്ദീപ് ഘോഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന പ്രകാരമാണ് ഇഡി കേസെടുത്തിരിക്കുന്നത്. ആർജികർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ക്രമക്കേടുകളെ തുടർന്ന് സന്ദീപ് ഘോഷിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
അഴിമതിക്കേസിൽ സിബിഐ അന്വേഷിക്കാൻ ഉത്തരവിട്ട കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ച്ച സന്ദീപ് ഘോഷ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെപ്റ്റംബർ 6 നാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
21 ഫെബ്രുവരി മുതൽ 2023 സെപ്റ്റംബർ വരെ ആർ ജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്നു സന്ദീപ് ഘോഷ്. 2023 ൽ സ്ഥലം മാറ്റിയെങ്കിലും ഒരു മാസത്തിനുള്ളിൽ തിരികെ ഇതേ മെഡിക്കൽ കോളേജിലേക്ക് തിരിച്ചെത്തുകയായിരുന്നു. വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതുവരെ സന്ദീപ് മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ തുടർന്നിരുന്നു.
Discussion about this post