എറണാകുളം : ലഹരിക്കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. എളമക്കര എളമക്കര സ്വദേശി ബിനു ജോസഫാണ് പിടിയിലായത്. പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലിൽ എത്തിച്ചത് ഇയാളാണെന്നാണ് വിവരം.
എറണാകുളം സൗത്ത് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊച്ചിയിലെ ലഹരി ഇടപാടുകാരിൽ പ്രധാനിയാണ് ബിനു ജോസഫ്. ലഹരി ഇടപാടിന്റെ ഭാഗമായിട്ടാണോ ഇയാൾ എത്തിയത് എന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിനിമാ താരങ്ങൾ ലഹരി പാർട്ടിയിൽ പങ്കെടുത്തതായി വ്യക്തമാകുകയായിരുന്നു.
കേസിലെ മുഖ്യപ്രതി ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട് .
ഗുണ്ടാനേതാവ് ഓം പ്രകാശ് ഹോട്ടൽ മുറിയിൽ നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും എത്തിയെന്നാണ് ആരോപണം. ഗുണ്ടാ നേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയ താരങ്ങളെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ആരായുന്നതിന് വേണ്ടിയാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് താരങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകുമെന്നാണ് സൂചന.
Discussion about this post