എറണാകുളം : വെള്ളത്തിൽ മുങ്ങിയതിനാൽ കേടുവന്ന കാറിന് ഇൻഷുറൻസ് നിഷേധിച്ചതിനെതിരെ നടപടിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ബംബർ ടു ബംബര്‍ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെ തുടർന്ന് ഇൻഷൂറൻസ് നൽകിയില്ലെന്ന പരാതിയിലാണ് നടപടി. എറണാകുളം സ്വദേശി പി.ടി ഷാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
സായി സർവീസസ് ഇടപ്പിള്ളി, മാരുതി ഇൻഷൂറൻസ്, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് എന്നിവർക്കെതിരെയാണ് ഷാജു പരാതി നൽകിയിരുന്നത്. മാരുതിയുടെ ബലേനോ ആൽഫാ പെട്രോൾ കാർ വെള്ളപ്പൊക്കത്തിൽ മുങ്ങിയതിനെത്തുടർന്ന് എൻജിൻ തകരാർ ഉണ്ടാവുകയായിരുന്നു. 10,620 രൂപ പ്രീമിയം തുകയായി അടച്ച് ബംബർ ടു ബംബര്‍ ഇൻഷുറൻസ് കവറേജും ഷാജു എടുത്തിരുന്നു.
എന്നാൽ കാർ വെള്ളത്തിൽ മുങ്ങിയതോടെ എഞ്ചിൻ ബ്ലോക്ക് ആവുകയായിരുന്നു. തുടർന്ന് സർവീസ് സെന്ററിൽ നൽകിയപ്പോൾ റിപ്പയർ ചെയ്യാൻ കഴിയില്ല, എൻജിൻ മാറ്റിവയ്ക്കണം എന്നായിരുന്നു സർവീസ് സെൻറർ അറിയിച്ചത്. തുടർന്ന് മാറ്റി വെച്ചപ്പോൾ ചിലവായ 64,939 രൂപയിൽ ഇൻഷുറൻസ് പരിരക്ഷയായി വെറും 8000 രൂപ മാത്രമാണ് ഷാജുവിന് അനുവദിച്ചത്. ഇതോടെയാണ് അദ്ദേഹം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
സർവീസ് സെൻററും ഇൻഷുറൻസ് കമ്പനിയും നഷ്ടപരിഹാരവും കോടതി ചെലവും ഇൻഷുറൻസ് തുകയും ഉപഭോക്താവിന് നൽകണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. ചിലവ് വന്ന് തുകയിൽ നേരത്തെ നൽകിയ ഇൻഷുറൻസ് തുക കഴിഞ്ഞ് ബാക്കി തുകയായ 56939രൂപയും 40000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.
സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. കേസിലെ ഒന്നും രണ്ടും എതിർ കക്ഷികൾ ഇൻഷുറൻസ് തുകയായ 56,939 രൂപയും 30,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post