ദില്ലി: ഇന്ത്യയില്‍ ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പില്‍ ഭീമമായ വര്‍ധന. നാല് മാസത്തിനുള്ളില്‍ ഇന്ത്യക്കാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിയെടുത്തത് 120.3 കോടി രൂപയെന്നാണ് കണക്കുകള്‍ പറയുന്നത്. വലിയ രീതിയില്‍ സൈബര്‍ തട്ടിപ്പുകള്‍ പതിവായതിന് പിന്നാലെ ഞായറാഴ്ച മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് രാജ്യത്ത് വ്യാപിക്കുന്നതെന്നാണ് സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററില്‍ നിന്ന് ലഭ്യമാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാലയളവിലെ സൈബര്‍ തട്ടിപ്പുകളില്‍ നിന്നായി ആളുകള്‍ക്ക് മൊത്തത്തില്‍ നഷ്ടമായിരിക്കുന്നത് 1776 കോടി രൂപയോളമാണ്.
ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലത്ത് 7.4 ലക്ഷം പരാതികളാണ് ലഭിച്ചിരിക്കുന്നത്. 2023 ല്‍ ആകെ ലഭിച്ചത് 15.56 ലക്ഷം കേസുകളാണ്. 2022ല്‍ 9.66 ലക്ഷം പരാതികളാണ് ലഭിച്ചത്. 2021ല്‍ ലഭിച്ച പരാതികളുടെ എണ്ണം 4.52 ലക്ഷമാണ്. നാല് രീതിയിലാണ് സൈബര്‍ തട്ടിപ്പ് പ്രധാനമായും രാജ്യത്ത് നടക്കുന്നത്.
ഇതില്‍ ഡിജിറ്റല്‍ അറസ്റ്റില്‍ മാത്രം രാജ്യത്തെ പൌരന്മാരില്‍ നിന്ന് തട്ടിയെടുത്തിട്ടുള്ളത് 120.3 കോടി രൂപയാണ്. ട്രേഡിംഗ് തട്ടിപ്പില്‍ 1420.48 കോടി രൂപയും നിക്ഷേപ തട്ടിപ്പില്‍ 222.58 കോടി രൂപയും ഡേറ്റിംഗ് തട്ടിപ്പില്‍ 13.23 കോടി രൂപയുമാണ് ആളുകള്‍ക്ക് നഷ്ടമായിട്ടുള്ളത്. അതിനാല്‍ തന്നെ വലിയ ജാഗ്രത തന്നെ പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.
Discussion about this post