ബീജിംഗ്; ഒരു ദിവസം ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയയായ യുവതിയ്ക്ക് ദാരുണാന്ത്യമെന്ന് റിപ്പോർട്ട്. ചൈനയിലെ ഗ്വാങ്‌സി പ്രവശ്യയിലെ ഗ്വിഗാങ്ങിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ലിയു എന്ന യുവതിയ്ക്കാണ് ദാരുണാന്ത്യം. നാനിംഗിലെ ഒരു ക്ലിനിക്കിൽ ഒരു ദിവസം തന്നെ ആറ് ശസ്ത്രക്രിയകൾക്കാണ് ഇവർ വിധേയായത്. ഇതിനായി 4.6 ലക്ഷം രൂപയാണ് ഇവർ വായ്പയെടുത്ത് ക്ലിനിക്കിൽ അടച്ചത്.
യുവതിയുടെ സർജറികളും അതിനെ തുടർന്നുണ്ടായ മരണവും സംഭവിച്ചത് 2020 ഡിസംബറിലെ കോവിഡ് കാലത്തായിരുന്നു. എന്നാൽ, ഇവരുടെ കുടുംബം ഇപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ കോടതിയെ സമീപിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്.
ലിപ്പോസക്ഷൻ പ്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തിലെ എംബോളിസം മൂലമുണ്ടായ ശ്വാസതടസ്സമാണ് ലിയുവിന്റെ മരണത്തിന് കാരണമായത്. ക്ലിനിക്കിനെതിരെ കുടുംബാംഗങ്ങൾ പരാതി നൽകുകയും ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാൽ, ലിയുവിന്റെ മരണത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ചികിത്സയ്ക്ക് മുൻപ് തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അപകടങ്ങളുടെ ഉത്തരവാദിത്വം ലിയു ഏറ്റെടുത്തിരുന്നുവെന്ന് ക്ലിനിക് അധികൃതർ അവകാശപ്പെട്ടു. പക്ഷേ, മരണത്തിൻറെ പൂർണ ഉത്തരവാദിത്വം ക്ലിനിക്കിനാണ് എന്ന് കോടതി ഉത്തരവിട്ടു.
Discussion about this post