ന്യൂഡൽഹി : ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചികയിൽ 494 ആയാണ് മലിനീകരണ തോത് ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് കൃത്രിമ മഴ പെയ്യിക്കണമെന്ന് ഡൽഹി സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കേന്ദ്ര സർക്കാരിന് കത്തയച്ചു.കൃത്രിമ മഴ പെയ്യിക്കാൻ അനുമതി തേടിയാണ് കത്തയച്ചത്. പുകമഞ്ഞിൽ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ധാർമ്മിക ഉത്തരവാദിത്തമാണെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
പല ഭാഗങ്ങളിലും വായുവിന്റെ മലിനീകരണ തോത് 500ന് മുകളിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വായു മലിനീകരണം പരിഹരിക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വായുമലിനീകരണ തോത് വീണ്ടും ഉയർന്നിരിക്കുന്നത്.
ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും മലിനമായ അന്തരീക്ഷം ആണ് ഡൽഹിയിൽ നിലനിൽക്കുന്നത്. നഗരങ്ങൾ വിഷപ്പുക കൊണ്ട് നിറഞ്ഞിട്ടുണ്ട്. മുഖാവരണങ്ങൾ ധരിച്ചാണ് ആളുകൾ അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നത്. വായു മലിനീകരണത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 10, പ്ലസ് 2 ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓൺലൈൻ ആയി തുടരാൻ ആണ് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈൻ ആയി തുടരും.
Discussion about this post