ന്യൂഡൽഹി: അതിർത്തിയിൽ സൈന്യത്തെ പിൻവലിച്ച് വെറും ആഴ്ചകൾക്ക് ശേഷം മറ്റൊരു നിർണ്ണായക ലക്ഷ്യത്തിലേക്ക് കൂടെ കടന്ന് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളും മനസാ സരോവര യാത്രയും പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലേക്ക് ഇനി ഇഞ്ചുകളുടെ ദൂരം മാത്രമേ ഉള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്.
തിങ്കളാഴ്ച വൈകിട്ട് റിയോ ഡി ജനീറോയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ നടന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് കൗൺസിലർ വാങ് യിയും ചർച്ച നടത്തിയിരുന്നു. ഇതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കാനുള്ള ലക്ഷ്യത്തോടെയുള്ള ഇന്ത്യ-ചൈന ബന്ധത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനമായി.
“ഇന്ത്യ-ചൈന ബന്ധത്തിലെ അടുത്ത ഘട്ടങ്ങളെക്കുറിച്ചാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേക പ്രതിനിധികളുടെയും വിദേശകാര്യ സെക്രട്ടറി-സഹ മന്ത്രി യോഗം ഉടൻ നടക്കുമെന്ന് ധാരണയായി,”
“കൈലാഷ് മാനസരോവർ യാത്ര തീർഥാടനം പുനരാരംഭിക്കൽ, അതിർത്തി കടന്നുള്ള നദികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടൽ, ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാനങ്ങൾ, മീഡിയ എക്സ്ചേഞ്ചുകൾ എന്നിവ ചർച്ച ചെയ്ത നടപടികളിൽ ഉൾപ്പെടുന്നു,” വിദേശ കാര്യമന്ത്രാലയം പറഞ്ഞു.
ഗാൽവാൻ വാലിയിൽ നടന്ന സംഘർഷത്തെ തുടർന്ന് 5 വർഷമായി നിർത്തി വച്ച ഇന്ത്യ ചൈന ഉഭയകക്ഷി ബന്ധം വീണ്ടും പുനരാരംഭിക്കുകയാണ്. എന്നാൽ ഇരു രാജ്യങ്ങളുടെയും മാറിയ കാഴ്ചപ്പാട് അനുസരിച്ച് മുമ്പുണ്ടായിരുന്നതിനേക്കാളും മികച്ച ഒരു ബന്ധം ആണ് ഇരു രാജ്യങ്ങളും വിഭാവനം ചെയ്യുന്നത്. മാറി വരുന്ന ലോക ക്രമത്തിൽ ഒരുമിച്ചു നിന്നാണ് കൂടുതൽ പ്രയോജനം എന്ന രീതിയിലേക്കാണ് ചർച്ചകൾ പോകുന്നത്.









Discussion about this post