വാഷിംഗ്ടൺ : ലോകപ്രശസ്ത തബല വാദകനായ പത്മവിഭൂഷൺ ഉസ്താദ് സക്കീർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ് ഉസ്താദ് സക്കീർ ഹുസൈൻ. അദ്ദേഹത്തിൻ്റെ പിതാവ് അല്ലാഹ് റഖയും ഒരു പ്രശസ്ത തബല വാദകനായിരുന്നു.1951-ൽ മുംബൈയിൽ ജനിച്ച സക്കീർ ഹുസൈൻ ലോകത്തിലെ ഏറ്റവും മികച്ച തബല സംഗീതജ്ഞരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
സംഗീത ലോകത്തിനുള്ള സംഭാവനകൾ പരിഗണിച്ച് ഇന്ത്യ അദ്ദേഹത്തിന് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകിയിട്ടുണ്ട്. 1999-ൽ യുഎസ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് അദ്ദേഹത്തിന് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നൽകിയപ്പോൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൻ്റെ ആഗോള അംബാസഡറായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. നാലുതവണ ലോകപ്രശസ്തമായ ഗ്രാമി അവാർഡുകൾ നേടുകയും ഏഴുതവണ ഗ്രാമി നോമിനേഷനിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ഉസ്താദ് സക്കീർ ഹുസൈൻ.
വെറും 7 വയസ്സുള്ളപ്പോൾ സക്കീർ ഹുസൈൻ തൻ്റെ ആദ്യ കച്ചേരി നടത്തിയിരുന്നു. 11 വയസ്സുള്ളപ്പോൾ അദ്ദേഹം തബല വാദകനായി ലോകപര്യടനം ആരംഭിച്ചു. 1989-ൽ ‘ഹീറ്റ് ആൻഡ് ഡസ്റ്റ്’ എന്ന ചിത്രത്തിലൂടെ സക്കീർ ഹുസൈൻ സിനിമയിലും അരങ്ങേറ്റം കുറിച്ചു. യുഎസ് പ്രസിഡൻ്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച ആദ്യ ഇന്ത്യൻ സംഗീതജ്ഞനെന്ന നിലയിൽ സക്കീർ ഹുസൈൻ ചരിത്രം സൃഷ്ടിച്ചു. 1978-ൽ അദ്ദേഹം ഇറ്റാലിയൻ-അമേരിക്കൻ കഥക് നർത്തകി അൻ്റോണിയ മിനക്കോളയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്.
Discussion about this post