അബുദാബി: എങ്ങനെയെങ്കിലും നാട്ടിൽ നിന്നും രക്ഷപ്പെടണമെന്നും എങ്ങനെയെങ്കിലും ഗൾഫിൽ ഒരു ജോലി ഒപ്പിക്കണെമന്നും ആഗ്രഹിക്കുന്നവരാണ് മലയാളികളിൽ പലരും. ഗൾഫിൽ ഒരു ജോലിക്കായി ശ്രമിക്കുന്നവരും ജോലി കിട്ടി ഗൾഫിലേക്ക് പോവാനായി കാത്തിരിക്കുന്നവരുമാണ് പലരും. പണ്ട് മുതൽ തന്നെ ഗൾഫിലെ ജോലി എന്നത് എല്ലാവർക്കും സ്വപ്‌നതുല്യമായ ഒരു കാര്യമാണ്.
എന്നാൽ, എത്ര സ്വപ്‌നം കാണാൻ പറ്റാത്തത്ര വലിയ ജോലിയാണെങ്കിലും ലക്ഷങ്ങൾ ശമ്പളമാണെങ്കിലും ജോബ് ഓഫർ ലഭിച്ചാൽ ഒറ്റയടിക്ക് ഒരിക്കലും അതിൽ മറ്റൊന്നും ചിന്തിക്കാതെ ഒപ്പ് വയ്ക്കരുത്.. ഇത്തരം കരാറുകളിൽ ഏർപ്പെടുന്നതിന് മുമ്പ് പല കാര്യങ്ങളും നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് അതെന്ന് നോക്കാം…
വിദേശത്തെ ഏതൊരു ജോലിക്കും തൊഴിൽ സ്വഭാവവും തൊഴിൽ നൽകുന്നയാളും തൊഴിലാളിയും തമ്മിലുള്ള വ്യത്യാസം എന്നിവ അടിസ്ഥാനപ്പെടുത്തി അതിന്റെ കരാർ വ്യവസ്ഥകൾ വ്യത്യാസപ്പെട്ടിരിക്കും. ഏതൊരു കരാറിലും ജീവനക്കാരൻ ഒപ്പ് വച്ച് കഴിഞ്ഞാൽ, പിന്നെ ആ ഓഫർ ലെറ്ററിൽ വരുത്തുന്ന ഏതൊരു മാറ്റവും ജീവനക്കാരൻ അറിഞ്ഞു മാത്രമേ ചെയ്യാൻ പാടൂ എന്ന് നിർബന്ധമാണ്. ഇതിൽ നിയമപരമായി കൃത്യമായി ചട്ടങ്ങൾ പാലികേണ്ടതും നിർബന്ധമാണ്.
ഗൾഫിലെ ഏതൊരു ജോലിക്കും ഔദ്യോഗികമായ ഒരു ഓഫർ ലെറ്റർ അത്യാവശ്യമാണ്. ഇതിൽ തൊഴിലിനെ കുറിച്ചും തൊഴിൽ നിയമങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാക്കുകയും വേണം.
ഇതോടൊപ്പം, ഈ ഓഫർ ലെറ്ററിൽ ജീവനക്കാരനും തൊഴിൽ ധാതാവും ഒപ്പ് വയ്ക്കുകയും വർക്ക് പെർമിറ്റ്, റെസിഡൻസി വിസ എന്നിവ ലഭ്യമാക്കുകയും വേണം. കരാറിൽ ഒപ്പ് വച്ചുകഴിഞ്ഞാൽ, ഇത് നിയമപരമായി തൊഴിൽ കരാർ ആയി മാറുന്നു. ഈ ഓഫർ ലെറ്ററിന്റെ ഒരു പകർപ്പ് ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറാറ്റിസേഷൻ വകുപ്പിന് സമർപ്പിക്കുകയും വേണം. ഇതിശന്റ അടിസ്ഥാനത്തിലാകും തൊഴിലാളിക്ക് വർക്ക് പെർമിറ്റ് ലഭിക്കുക. കരാർ മുഴുവൻ തൊഴിലാളി വായിക്കുകയും അതിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത തൊഴിൽ ധാതാവിനുണ്ട്.
റിക്രൂട്ട്‌മെന്റ് സമയത്ത് വാഗ്ദാനം ചെയ്ത ജോലി തന്നെയാണ് കരാറിലും നൽകിയിരിക്കുന്നത് എന്ന് തൊഴിലാളി ഉറപ്പ് വരുത്തണം. തൊഴിൽ, വേതനം, ആനുകൂല്യങ്ങൾ, ബോണസ് എന്നിവയെ കുറിച്ചും കരാറിൽ പരാമർശിച്ചിരിക്കണം. യുഎഇ തൊഴിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള സമയമാണോ കരാറിലും പറഞ്ഞിട്ടുള്ളതെന്നും നോക്കണം. ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായി നോക്കാതെ, കരാറിൽ ഒപ്പ് വയ്ക്കുന്നത് നിങ്ങൾ ചതിയിൽ പെടാൻ കാരണമാകും.












