വരുന്ന നൂറ്റാണ്ടിൽ ഇന്ത്യയും ചൈനയും ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായി മാറുമെന്നും, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി വളരുമെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ജെഫ്രി സാച്ച്‌സ് അഭിപ്രായപ്പെട്ടു. ‘ഇന്ത്യ ടുഡേ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് പ്രമുഖ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ വളരെ വേഗത്തിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. ചൈനയുമായുള്ള അടുത്ത സാമ്പത്തിക, സാങ്കേതിക സഹകരണത്തിലൂടെ ഈ വളർച്ചയുടെ വേഗത കൂടുതൽ വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ചൈനയുടെ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഏകദേശം 150 കോടി ജനസംഖ്യയുള്ള ഇന്ത്യ ഭാവിയിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണെന്ന് വിശേഷിപ്പിച്ച സാച്ച്‌സ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണം രാജ്യ അതിർത്തികൾക്കപ്പുറത്തേക്ക് വലിയ സ്വാധീനം ചെലുത്തുമെന്ന് വ്യക്തമാക്കി. അതിർത്തി തർക്കങ്ങളും അവശേഷിക്കുന്ന അവിശ്വാസങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങൾക്കും ശക്തമായ സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങളുണ്ടെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയ്ക്ക് ചൈനയെ എത്രമാത്രം ആവശ്യമുണ്ടോ, അത്രത്തോളം തന്നെ ചൈനയ്ക്കും ഇന്ത്യയെ ആവശ്യമുണ്ട്. ചൈനീസ് നിക്ഷേപങ്ങളും സംയുക്ത സംരംഭങ്ങളും ഇന്ത്യയുടെ സാമ്പത്തിക വിപുലീകരണത്തിന് കൂടുതൽ വേഗത പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026-ലെ ബ്രിക്‌സ് ഉച്ചകോടിയെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ബ്രിക്‌സ് കൂട്ടായ്മ ഒരു പാശ്ചാത്യ വിരുദ്ധ ബ്ലോക്കായി മാറരുതെന്നും, മറിച്ച് ബഹുധ്രുവ ആഗോള ക്രമത്തിന്റെ കാവൽക്കാരനായി സ്വയം മാറണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അമേരിക്ക, റഷ്യ, ഇന്ത്യ, ചൈന എന്നിങ്ങനെ നാല് സൂപ്പർ പവറുകളാണ് ലോകത്തുള്ളതെന്നും, അവ പരസ്പരം യോജിച്ച് പോകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് കൂട്ടായ്മയിൽ ഇന്ത്യ തുടരുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചൈനയെ തടയാൻ അമേരിക്ക ഉപയോഗിക്കുന്ന ഉപാ മാത്രമാണ് ക്വാഡെന്നും, ഇന്ത്യ അതിൽ തുടരേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങൾ ബാഹ്യ ശക്തികളുടെ സ്വാധീനമില്ലാതെ നേരിട്ട് കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ യുദ്ധം അവസാനിപ്പിക്കുക, ഏകപക്ഷീയമായ ഉപരോധങ്ങൾ തടയാനായി ബഹുമുഖ കറൻസി പേയ്മെന്റ് സംവിധാനം കൊണ്ടുവരുക, ഐക്യരാഷ്ട്രസഭയ്ക്ക് ശക്തമായ പിന്തുണ നൽകുക എന്നിവയാണ് 2026-ലെ ബ്രിക്‌സ് ഉച്ചകോടിയുടെ പ്രധാന മുൻഗണനകളാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക രംഗത്തിന്റെ ഗുരുത്വാകർഷണ കേന്ദ്രം വീണ്ടും ഏഷ്യയിലേക്ക് തിരികെ വന്നിരിക്കുകയാണെന്നും, അതിന്റെ ഭാഗമായി ചൈന, ആസിയാൻ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം വിലയിരുത്തി.








