ന്യൂഡൽഹി : അഞ്ച് , എട്ട് ക്ലാസിലെ എല്ലാ കുട്ടികൾക്കും സ്ഥാനകയറ്റം നൽകുന്ന നയം (ഓൾ പാസ്) ഇനിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം . വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇനി മുതൽ പരീക്ഷയിൽ തോൽക്കുന്ന കുട്ടികൾക്ക് സ്ഥാനകയറ്റം നൽകില്ല.
പരീക്ഷയിൽ തോറ്റു കഴിഞ്ഞാൽ തോറ്റതായി രേഖപ്പടുത്തും. ശേഷം വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകും. രണ്ട് മാസത്തിന് മുൻപായി വിദ്യാർത്ഥികൾ പരീക്ഷ എഴുതണം. ഇതിലും തോൽക്കുകയാണെങ്കിൽ ഇവർക്ക് ഉയർന്ന് ക്ലാസിലേക്ക് പോവാൻ സാധിക്കില്ല.
” കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ‘നോ ഡിറ്റൻഷൻ നയം’ റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതോടെ അഞ്ച്, എട്ട് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല,” സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരത വകുപ്പ് സെക്രട്ടറിയായ സഞ്ജയ് കുമാർ എക്സിൽ പോസ്റ്റ് ചെയ്തു.
2019 ലെ വിദ്യാഭ്യാസ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഈ നിയമം വന്നത് . കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്‌കൂളുകൾ, സൈനിക് സ്‌കൂളുകൾ എന്നിവയുൾപ്പെടെ കേന്ദ്രസർക്കാരിന് കീഴിലുള്ള 3000ലധികം സ്‌കൂളുകൾക്ക് പുതിയ നിയമം ബാധകമാക്കുമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പഠനത്തിൽ പിന്നിൽ നിൽകുന്നവർക്ക് അദ്ധ്യാപകർ പ്രത്യേക ശ്രദ്ധ നൽകണമെന്നും സർക്കാർ പറഞ്ഞു. കൂടാതെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു കുട്ടിയെയും സ്‌കൂളിൽ നിന്ന് പുറത്താക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം ഉറപ്പുനൽകി.
Discussion about this post