തിരുവനന്തപുരം: ഉത്ര വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജിന് അടിയന്തര പരോള്‍ കിട്ടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി കണ്ടെത്തല്‍. സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്തതായാണ് കണ്ടെത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്.
സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് എടുത്തിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി പുറത്ത് വരണമെന്ന് ഉത്രയുടെ പിതാവ് വിജയസേനന്‍ ആവശ്യപ്പെട്ടു. പുനലൂര്‍ കോടതിയില്‍ ഇപ്പോള്‍ കേസ് നടക്കുകയാണെന്നും നാലാം പ്രതി സൂര്യ ഇത്തരത്തില്‍ കോടതിയെ കബളിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് കൊടുത്തതായും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഡിജിപിയെ കണ്ടിരുന്നു. നാല് പ്രതികളും സ്ഥിരമായി കോടതിയെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും ആണ് പ്രതി സൂരജിന് ശിക്ഷ വിധിച്ചത് കഴിയുന്നത്. അടിയന്തരമായി പരോള്‍ ആവശ്യപ്പെട്ട് സൂരജ് ജയില്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ, സംഭവത്തില്‍ സംശയം തോന്നിയ ജയില്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. സര്‍ട്ടിഫിക്കറ്റും ഡോക്ടര്‍ക്ക് അയച്ചു നല്‍കി. തന്റെ സര്‍ട്ടിഫിക്കറ്റ് തന്നെയാണിതെന്നും എന്നാല്‍ ഗുരുതര രോഗമുണ്ടെന്ന് ഇതില്‍ എഴുതിയിരുന്നില്ലെന്നും ഇത് എഴുതിച്ചേര്‍ത്തതാണെന്നും ഡോക്ടര്‍ വ്യക്തമാക്കുകയായിരുന്നു.
ഇതില്‍ പൂജപ്പുര പോലീസില്‍ ജയില്‍ അധികൃതര്‍ പരാതി നല്‍കി. ഇന്നലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സൂരജിന്റെ അമ്മയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ജയിലില്‍ ഹാജരാക്കിയത്. ഇവരെ ഉള്‍പ്പെടെ ഇനി ചോദ്യം ചെയ്യും.
Discussion about this post