എറണാകുളം: ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ പരാതിയിൽ നടി ഹണി റോസ് രഹസ്യമൊഴി നൽകി. എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നടി രഹസ്യമൊഴി നൽകിയത്. ഇന്ന് വൈകുന്നേരം കോടതിയിൽ നേരിട്ട് എത്തിയാണ് രഹസ്യമൊഴി നൽകിയത്.
കേസിൽ ബോബി ചെമ്മണ്ണൂരിനെ എറണാകുളത്ത് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി എത്രയും ഇന്നുതന്നെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം. കോടതിയിൽ ഹാജരാക്കുമ്പോൾ ബോബി ചെമ്മണ്ണൂർ ജാമ്യഹർജി നൽകിയേക്കും. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്നുതന്നെ നൽകുന്നതിലൂടെ ഇത് തടയുക എന്ന ലക്ഷ്യംകൂടി പോലീസിനുണ്ടെന്നാണ് കരുതുന്നത്. രഹസ്യമൊഴി കോടതിയുടെ മുന്നിലെത്തിയാൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം കിട്ടുക ബുദ്ധിമുട്ടാവും. ഇത് മുന്നിൽ കണ്ടാണ് പോലീസ് നീക്കം.
ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു പോലീസ് സംഘം സ്ഥലത്തെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. വയനാട് മേപ്പാടിയിലെ 1000 ഏക്കർ എന്ന ബോബി ചെമ്മണ്ണൂരിന്റെ റിസോർട്ടിലെത്തിയാണ് പോലീസിന്റെ മിന്നൽ നീക്കം. കസ്റ്റഡിയിലെടുത്തതിന് ശേഷം, പുത്തൂർവയലിലെ എആർ ക്യാമ്പിലേക്ക് സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയത്.
കൊച്ചിയിലെത്തിച്ച ബോബി ചെമ്മണ്ണൂരിനെ സെൻട്രൽ പോലീസിൽ ഹാജരാക്കി. അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കുമ്പോൾ ബോബി ചെമ്മണ്ണൂർ ജാമ്യ ഹർജി നൽകിയേക്കും.












