ന്യൂഡൽഹി :മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്രം . ഐടി , എസ്എഫ്‌ഐഒ അന്വേഷണത്തിലാണ് കണ്ടെത്തൽ . അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു.
നിയമം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനാകുമെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതി സങ്കൽപ്പത്തിനപ്പുറമുള്ള അഴിമതിയെന്നാണ് റിപ്പോർട്ട്. പല രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും അനധികൃതമായി പണം കൈമാറിയിട്ടുണ്ട്. സി എം ആർ എൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്ന് വ്യാജ ബില്ലുകളുണ്ടാക്കിയെന്നും ദില്ലി ഹൈക്കോടതിയിൽ കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.









