മുംബൈ: മോഷണ ശ്രമം തടയുന്നതിനിടെ കുത്തേറ്റ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
താരത്തിന്റെ ശരീരത്തിൽ ആറ് തവണ കുത്തേറ്റിട്ടുണ്ട്. രണ്ട് മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമനി അറിയിച്ചു. നട്ടെല്ലിനടുത്തും കഴുത്തിലുമാണ് മുറിവേറ്റിട്ടുള്ളത്. ശരീരത്തിൽ കത്തിയുടെ ഒരു കഷ്ണം കണ്ടെത്തിയതായും ഡോക്ടർമാർ വ്യക്തമാക്കി.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെയ്ഫ് അലി ഖാന്റെ വീട്ടിൽ ജോലി ചെയ്യുന്ന മൂന്ന് പേരെയാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് കസ്റ്റഡയിലെടുത്തത്. മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ എത്തിയ അജ്ഞാതനാണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിൽ അസ്വഭാവികമായ ശബ്ദം കേട്ട് നടനും കുടുംബവും എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് വീട്ടുജോലിക്കാരിയുമായി അജ്ഞാതൻ തർക്കത്തിലേർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട താരം രംഗം ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അജ്ഞാതൻ അക്രമാസക്തനാകുകയും ഇരുവരും കയ്യാങ്കളിയിൽ ഏർപ്പെടുകയും കുത്തേൽക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
Discussion about this post