ന്യൂഡൽഹി: കന്നുകാലിക്കടത്തിനിടെ മൂന്ന് ബംഗ്ലാദേശികൾ ബിഎസ്എഫിന്റെ പിടിയിൽ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടക്കുന്നതിനിടെയാണ് വ്യാജ യൂണിഫോം ധരിച്ചെത്തിയ മൂന്ന് പേരെ പിടികൂടിയത്. ബിഎസ്എഫിന്റെ യൂണിാേം ധരിച്ചാണ് മൂന്ന് പേരും അതിർത്തി കടക്കാൻ ശ്രമിച്ചത്.
പന്നപൂരിലെ ബോർഡർ ഔട്ട്പോസ്റ്റിൽ (ബിഒപി) ആണ് സംഭവം. രണ്ട് വാളുകൾ, ഒരു കത്തി, ഒരു വ്യാജ പ്ലാസ്റ്റിക് തോക്ക് എന്നിവയുൾപ്പെടെ ഇവരിൽ നിന്നും നിന്നും പിടിച്ചെടുത്തു. രണ്ട് എരുമകളെയും ഇവരിൽ നിന്നും രക്ഷപ്പെടുത്തി. അറസ്റ്റിലായവരെയും പിടിച്ചെടുത്ത ആയുധങ്ങളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ബിഎസ്എഫ് വ്യക്തമാക്കി. പ്രതികളിൽ നിന്നും രക്ഷപ്പെടുത്തിയ കന്നുകാലികളെ ഇ-ടാഗ് ചെയ്ത് പരിചരണത്തിനായി ധ്യാൻ ഫൗണ്ടേഷന് കൈമാറും.
അതിർത്തിയിലൂടെയുള്ള കള്ളക്കടത്തും അനധികൃത നുഴഞ്ഞുകയറ്റവും തടയാൻ ബിഎസ്എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ബിഎസ്എഫിന്റെ സൗത്ത് ബംഗാൾ ഫ്രോണ്ടിയർ വക്താവ് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ബിഎസ്എഫ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അതിർത്തി സുരക്ഷ ഉറപ്പാക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ആദ്യം, സമാനമായ ഒരു സംഭവത്തിൽ, പശ്ചിമ ബംഗാളിലെ മാൾഡയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നാല് ബംഗ്ലാദേശി കന്നുകാലിക്കടത്തുകാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 2ന് ലഭിച്ച പ്രത്യേക രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിഎസ്എഫ് അതിർത്തിയിൽ പരിശോധന ശക്തമാക്കിയത്. ബിഎസ്എഫിന്റെ സാന്നിധ്യം മനസ്സിലാക്കിയ കടത്തുകാർ അതിർത്തിയിലെ വേലികെട്ടാത്ത ഭാഗങ്ങൾ മുതലെടുത്ത് ആദംപൂർ ഗ്രാമത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, കന്നുകാലിക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് പ്രതികൾ സമ്മതിച്ചു. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടത്തുന്ന ഓരോ രണ്ട് കന്നുകാലികൾക്കും 40,000 രൂപ ലഭിക്കുമെന്നും അവർ വെളിപ്പെടുത്തി.









