പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെക്കുറിച്ചും ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയെക്കുറിച്ചും ഇറാനുമായി നിർണ്ണായക ചർച്ചകൾ നടത്തി കേന്ദ്ര സർക്കാർ. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രിയുമായി മൂന്ന് തവണയാണ് ആശയവിനിമയം നടത്തിയത്. ഭാരതത്തിലേക്കുള്ള ഇന്ധന നീക്കം തടസ്സപ്പെടാതിരിക്കാനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യാഴാഴ്ച അറിയിച്ചു. എന്നാൽ ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അത് അകാലത്തിലാണെന്നും മന്ത്രാലയ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ഭാരതത്തിന്റെ എണ്ണ ഇറക്കുമതിയെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ നയതന്ത്ര നീക്കം.
ഇറാനിലുള്ള ഒൻപതിനായിരത്തോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മുൻഗണന നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾ, നാവികർ, വ്യാപാരികൾ, തീർത്ഥാടകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. ഫെബ്രുവരി 24-ന് പുറപ്പെടുവിച്ച നിർദ്ദേശത്തെത്തുടർന്ന് പലരും ഇതിനോടകം ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. യുദ്ധം രൂക്ഷമായതോടെ പലരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി. മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ആവശ്യമായ യാത്രാസൗകര്യങ്ങൾ എംബസി വഴി ഒരുക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ഓരോ ചലനങ്ങളും ഭാരതം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും സർക്കാർ അറിയിച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനുമായുള്ള തങ്ങളുടെ സംഘർഷത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താൻ്റെ ആരോപണത്തെ ഭാരതം തള്ളി. സ്വന്തം വീഴ്ചകൾക്ക് ഇന്ത്യയെ പഴിചാരുന്നത് പാകിസ്താൻ്റെ സ്ഥിരം സ്വഭാവമാണെന്ന് വിദേശകാര്യ മന്ത്രാലയം പരിഹസിച്ചു. പതിറ്റാണ്ടുകളായി ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന പാകിസ്ഥാന് അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നും വക്താവ് ചോദിച്ചു. പാകിസ്താൻ്റെ ആരോപണങ്ങൾക്ക് പൂജ്യം വിശ്വാസ്യതയാണുള്ളതെന്നും ഭാരതം ആഞ്ഞടിച്ചു. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാകിസ്താൻ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.











