സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എം.എം. മണി എംഎൽഎ. ജി. സുധാകരൻ പാർട്ടി വിടുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തുപോയാൽ സുധാകരൻ ഒന്നുമല്ലാതായി മാറുമെന്നും മണി പരിഹസിച്ചു.
“എം.എം. മണി ഈ പാർട്ടിയിൽ നിൽക്കുമ്പോഴാണ് വലിയ പുള്ളി. ഇതിൽ നിന്ന് പോയാൽ തീർന്നു. അതുപോലെ തന്നെയാണ് മറ്റുള്ളവരും. നാളെ ഞാൻ പാർട്ടി വിടാൻ തീരുമാനിച്ചാൽ എന്നെ അനുനയിപ്പിക്കാൻ ആരും വരില്ല, പോകാൻ താല്പര്യമുള്ളവർക്ക് പോകാമെന്നേ പാർട്ടി പറയൂ” – മണി വ്യക്തമാക്കി. അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് പാർട്ടിയെ ബാധിക്കില്ലെന്നും മുൻപും പലരും പ്രസ്ഥാനം വിട്ടുപോയിട്ടുണ്ടെങ്കിലും സിപിഎം കരുത്തോടെ മുന്നോട്ടുപോയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.സുധാകരൻ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ വിമർശനങ്ങളെയും മണി തള്ളിക്കളഞ്ഞു. അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് മാർക്സിസ്റ്റുകാരുടെ രീതിയല്ലെന്നും മറ്റുള്ളവരുടെ പിതാവിനെയടക്കം വിളിച്ച് അസഭ്യം പറയുന്ന സംസ്കാരം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളിലെ അവഗണനയും ചില ഭാരവാഹികളുടെ പെരുമാറ്റവുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സുധാകരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.












