സ്വന്തം പാപങ്ങൾ മറയ്ക്കാൻ ഭാരതത്തെ പഴിചാരുന്ന പാകിസ്താൻ്റെ ‘ഇരവാദം’ ഇനി ലോകത്തിന് മുന്നിൽ വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ സഹായിച്ച് പാകിസ്താനെ തകർക്കാൻ ഭാരതം ശ്രമിക്കുന്നുവെന്ന ആരോപണത്തിന് ചുട്ട മറുപടിയാണ് ഡൽഹി നൽകിയത്. “സ്വന്തം തെറ്റുകൾക്ക് ഭാരതത്തെ പഴിചാരുന്നത് പാകിസ്ഥാന്റെ രണ്ടാം സ്വഭാവമായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഭീകരവാദത്തെ ഔദ്യോഗികമായി സ്പോൺസർ ചെയ്യുന്ന ഒരു രാജ്യത്തിന് അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് സംസാരിക്കാൻ പൂജ്യം വിശ്വാസ്യത മാത്രമാണുള്ളത്. എത്ര കഥകൾ മെനഞ്ഞാലും പാകിസ്താൻ്റെ ക്രൂരമായ മുഖം മാറാൻ പോകുന്നില്ല,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പാകിസ്താൻ സ്വയം ചമയുന്ന ഈ ഇരവാദം കണ്ട് ആരും വിഡ്ഢികളാകില്ലെന്നും ഭാരതം ആഞ്ഞടിച്ചു.
ഭാരതവും കാനഡയും തമ്മിൽ പുതുതായി ഒപ്പിട്ട 2.6 ബില്യൺ ഡോളറിന്റെ യുറേനിയം വിതരണ കരാറിനെതിരെ പാകിസ്ഥാൻ ഉയർത്തിയ ആശങ്കകളെയും ഇന്ത്യ പുച്ഛിച്ചു തള്ളി. ആണവ സാങ്കേതികവിദ്യയുടെയും യുറേനിയത്തിന്റെയും കാര്യത്തിൽ ഭാരതത്തിന്റെ റെക്കോർഡ് ലോകത്തിന് മുന്നിൽ കളങ്കമില്ലാത്തതാണ്. എന്നാൽ മോഷ്ടിച്ച ആണവ സാങ്കേതികവിദ്യയുമായി ലോകത്തിന് ഭീഷണിയായ ചരിത്രമുള്ള പാകിസ്ഥാൻ ഭാരതത്തെ ഉപദേശിക്കാൻ വരേണ്ടതില്ലെന്ന് ജയ്‌സ്വാൾ ഓർമ്മിപ്പിച്ചു. ആണവ നിർവ്യാപനത്തെക്കുറിച്ച് പാകിസ്താൻ നടത്തുന്ന പ്രസ്താവനകൾ പരിഹാസ്യമാണെന്നും തങ്ങളുടെ മോശം റെക്കോർഡിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള വെറും തന്ത്രം മാത്രമാണ് ഇതെന്നും ഇന്ത്യ വ്യക്തമാക്കി. കാനഡയുമായുള്ള കരാർ മേഖലയുടെ സുരക്ഷ തകർക്കുമെന്ന പാക് വാദത്തെ ഒരു പരിഗണനയും നൽകാതെ ഭാരതം തള്ളിക്കളഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ ഭാരതം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രിയുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ മൂന്ന് തവണയാണ് ചർച്ച നടത്തിയത്. യുദ്ധം ലോകമെമ്പാടുമുള്ള മനുഷ്യജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇറാനിലും ഇസ്രയേലിലുമുള്ള ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നരേന്ദ്ര മോദി സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ആവശ്യമായ ഇടങ്ങളിൽ നിന്ന് ഭാരതീയരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതമായി നടന്നു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടയിൽ പാകിസ്താനുമായി വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി.











