ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. മനീഷ് സിസോദിയ എംഎൽഎയായിരിക്കെ അനുവദിച്ച സർക്കാർ ഓഫീസിൽ നിന്ന് മേശകൾ, കസേരകൾ, സോഫകൾ, എസികൾ എന്നിവയുൾപ്പെടെ മോഷ്ടിച്ചതായി ബിജെപി നേതാവും പുതിയ എംഎൽഎയുമായ രവീന്ദർ സിംഗ് നേഗി വെളിപ്പെടുത്തി.
പിഡബ്ല്യുഡി നിർമ്മിച്ച ഈ ഓഫീസിൽ 12 വർഷക്കാലം മനീഷ് സിസോദിയ പ്രവർത്തിച്ചു. വിവിധ വകുപ്പുകളായി നിരവധി ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമാക്കിയിരുന്നു. എന്നാൽ, പിഡബ്ല്യുഡി ഈ ഓഫീസ് തനിക്ക് കൈമാറുമ്പോൾ, ഏകദേശം 250 കസേരകൾ, ടിവികൾ, സൗണ്ട് സിസ്റ്റങ്ങൾ, സോഫകൾ, മേശകൾ, എസികൾ എന്നിവ കാണാനില്ലായിരുന്നുവെന്നും രവീന്ദർ സിംഗ് നേഗി വ്യക്തമാക്കി.
‘അദ്ദേഹം വാതിലുകളും ഫാനുകളും പോലും അദ്ദേഹത്തോടൊപ്പം കൊണ്ടുപോയി. ഇതെല്ലാം സർക്കാരിന്റെ സ്വത്തായിരുന്നു. എല്ലാ കാര്യങ്ങളും ഇവിടെ മാത്രം വയ്‌ക്കേണ്ടത് അദ്ദേഹത്തിന്റെ കടമയായിരുന്നു. ഇതൊരു സർക്കാർ ഓഫീസായിരുന്നു. എന്നാൽ, ഇത് തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ മീറ്റിംഗുകൾ നടന്നിരുന്നു. ഞങ്ങൾ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമുണ്ടായില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.
പട്പർഗഞ്ചിൽ നിന്നുള്ള എംഎൽഎ ആയിരുന്നു നേഗി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എഎപിയുടെ അവദ് ഒജ്ജയെ നേഗി പരാജയപ്പെടുത്തിയതോടെ, സിസോദിയയ്ക്ക് അനുവദിച്ച ഓഫീസ് നേഗിയ്ക്ക് കൈമാറുകയായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിൽ എഎപിയുടെ പ്രമുഖ നേതാക്കളുൾപ്പെടെ വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ബിജെപിയുടെ തർവീന്ദർ സിംഗ് മർവയാണ് മനീഷ് സിസോദിയയെ ദയനീയമായി പരാജയപ്പെടുത്തിയത്.
Leave a Comment