ന്യൂഡൽഹി : ‘ഹിന്ദി പല ഭാഷകളെയും വിഴുങ്ങി’ എന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വാദത്തിനെതിരെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങളാണ് തമിഴ്നാട് മുഖ്യമന്ത്രി നടത്തുന്നത് എന്നാണ് അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടത്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളിലൂടെ മോശം ഭരണം ഒരിക്കലും മറയ്ക്കാൻ കഴിയില്ല എന്ന് സ്റ്റാലിൻ മനസ്സിലാക്കണമെന്നും അശ്വിനി വൈഷ്ണവ് സൂചിപ്പിച്ചു.
ത്രിഭാഷാ നയത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തുടർച്ചയായി എതിർക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്താവന. വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിൽ, ഹിന്ദി നിരവധി ഇന്ത്യൻ ഭാഷകളെ വിഴുങ്ങിയെന്ന് സ്റ്റാലിൻ പറഞ്ഞു. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചത്. പ്രതിപക്ഷ നേതാക്കൾക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും മന്ത്രി ചോദ്യമുന്നയിച്ചു.
ഹിന്ദി സംസാരിക്കുന്ന ഒരു മണ്ഡലത്തിൽ നിന്നുള്ള എംപി എന്ന നിലയിൽ രാഹുൽഗാന്ധി ഈ വിഷയത്തിൽ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നറിയാൻ കൗതുകം ഉണ്ടെന്നും അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും തമ്മിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന തർക്കങ്ങൾക്കു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Leave a Comment