9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങി. ഇരുവരും ഉൾപ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗൺ ക്യാപ്സൂൾ ഐഎസ്എസിൽ നിന്ന് ഇന്ന് രാവിലെ ഇന്ത്യൻ സമയം 10.35ന് പുറപ്പെട്ടു. ഇതിനു മുന്നോടിയായുള്ള ഹാച്ചിംങ് പൂർത്തിയായതായി നാസ അറിയിച്ചു. ക്രൂ-9 സംഘത്തിൽ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. നാളെ 3.30 ന് ഭൂമിയിൽ എത്തുമെന്നാണ് നിഗമനം.
ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. നിലയുവുമായുള്ള ബന്ധം വേർപ്പെടുത്തിയാൽ മാത്രമാണ് പേടകം ഭൂമിയിലേക്കു യാത്ര തിരിക്കാൻ സാധിക്കുക. ഇത് ഇപ്പോൾ വിജയകരമായി പൂർത്തിയായി ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് യാത്ര തിരിച്ചു.
സാഹചര്യങ്ങൾ അനുസരിച്ച് ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിനും മാറ്റം വരാമെന്നു നാസ അറിയിച്ചു. ഭൂമിയിൽ പേടകം എത്തിയാൽ പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റലാന്റിക് സമുദ്രത്തിലെ മെക്‌സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടക പതിക്കുക.
2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു. ഇരുവരെയും ഐഎസ്എസിലെത്തിച്ച ബോയിംഗിൻറെ സ്റ്റാർലൈനർ പേടകത്തിന് സാങ്കേതിക പ്രശ്‌നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. ഇരുവരെയും മടക്കിക്കൊണ്ടുവരാൻ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാൽ സ്റ്റാർലൈനറിലെ ത്രസ്റ്ററുകൾക്കുള്ള തകരാറും ഹീലിയം ചോർച്ചയും പേടകത്തിൻറെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാർലൈനർ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേർന്ന് നാസ ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിൻറെയും മടക്കയാത്ര 2025 മാർച്ചിലേക്ക് നീട്ടിയത്.
Discussion about this post