ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ മൈക്ക് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ്ണ പിന്തുണയുമായി മുതിർന്ന നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. നിയമസഭയിൽ സബ്‌മിഷന് മറുപടി നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമർശം വള്ളംകളി അവധിയെക്കുറിച്ചായിരുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്ന് സഭയിൽ തങ്ങൾ ഇരുവരും മറ്റൊരു വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനിടയിലാണ് വള്ളംകളി സംബന്ധിച്ച ചോദ്യം വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചോദ്യത്തിന് എഴുന്നേറ്റ് ഔദ്യോഗികമായി മറുപടി പറഞ്ഞതിനുശേഷം സീറ്റിൽ വന്നിരുന്ന് തന്നോടുള്ള സംസാരം മുഖ്യമന്ത്രി തുടരുകയായിരുന്നു. ‘ഒരു കാരണവശാലും നമുക്കത് വേണ്ട’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് തങ്ങൾ സംസാരിച്ച മറ്റൊരു ഗൗരവമേറിയ വിഷയത്തെക്കുറിച്ചായിരുന്നുവെന്നും ഇടയിൽ മുറിഞ്ഞുപോയ സംസാരം മാത്രം അടർത്തിയെടുത്ത് വാർത്തയാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ പരാമർശം കുട്ടനാട് എം.എൽ.എയോടായിരുന്നില്ലെന്ന് ഏറ്റവും ചുരുങ്ങിയത് തനിക്കെങ്കിലും കൃത്യമായി അറിയാമെന്നും ‘ലോകത്തെ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാനാകില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ സബ്‌മിഷനിലൂടെ കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ചമ്പക്കുളം മൂലം വള്ളംകളിയോട് അനുബന്ധിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കാമെന്ന് ഔദ്യോഗികമായി മറുപടി നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, മൈക്ക് ഓഫാണെന്ന് കരുതി തൊട്ടടുത്തിരുന്ന സഹപ്രവർത്തകരോട് ‘ഒരു കാരണവശാലും അവധി നൽകില്ല’ എന്ന് പറഞ്ഞതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നിയമസഭയിലെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിഡിയോ കെ.യു. ജനീഷ് കുമാർ എം.എ.ൽ.എ പുറത്തുവിട്ടതോടെയാണ് സംഭവം വൻ വിവാദത്തിലേക്ക് വഴിമാറിയത്. ‘ഇത്രേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യത; അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി നൽകിയ ശേഷം പുറത്തുവരുന്നത് യഥാർത്ഥ മനസിലിരിപ്പാണ്’ എന്ന കടുത്ത രാഷ്ട്രീയ കുറിപ്പോടെയാണ് എൽ.ഡി.എഫ് എം.എൽ.എ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പമ്പാനദിയിൽ അരങ്ങേറുന്ന ഭാരതത്തിലെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യമുള്ളതും കേരളത്തിലെ വള്ളംകളി സീസണുകൾക്ക് തുടക്കം കുറിക്കുന്നതുമായ ഒന്നാണ് ചമ്പക്കുളം മൂലം വള്ളംകളി. മുൻകാലങ്ങളിൽ ഈ ഉത്സവദിനത്തിൽ കുട്ടനാട്ടിൽ പ്രാദേശിക അവധി അനുവദിച്ചിരുന്നു എന്ന മുൻഗണന ചൂണ്ടിക്കാട്ടിയാണ് റെജി ചെറിയാൻ എം.എൽ.എ സഭയിൽ ഈ ആവശ്യം ഉന്നയിച്ചത്.












