പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങി. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 2.50-ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ഡൽഹിയിൽ നടന്ന സി.പി.എം പൊളിറ്റ് ബ്യൂറോ (പി.ബി) യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട്ടേക്ക് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. വിമാന സമയക്രമം പാലിക്കുന്നതിനായി പി.ബി യോഗം ഔദ്യോഗികമായി അവസാനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ അദ്ദേഹം പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ നിന്നും ഇറങ്ങിയിരുന്നു. തുടർന്ന് ഡൽഹി കേരള ഹൗസിലെത്തി ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് അദ്ദേഹം വിമാനത്താവളത്തിലേക്ക് തിരികെ എത്തിയത്.
വിമാനത്താവളത്തിൽ കൃത്യസമയത്ത് എത്തിയ ശേഷം വി.ഐ.പി ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് വിമാനത്തിൽ കയറേണ്ട സമയം സംബന്ധിച്ച് പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്നോ എയർലൈൻ അധികൃതരിൽ നിന്നോ കൃത്യമായ സമയത്ത് അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ പ്രധാന കാരണമായതെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രോട്ടോക്കോൾ വിഭാഗം യാത്രക്കാരൻ എത്തിയ വിവരം വിമാനക്കമ്പനിയായ ഇൻഡിഗോയെ യഥാസമയം അറിയിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് പ്രാഥമിക വിവരം.
വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് യാത്ര മുടങ്ങിയ വിവരം നേതാവും അദ്ദേഹത്തിനൊപ്പമുള്ള സുരക്ഷാ ജീവനക്കാരും അറിയുന്നത്. ഇതേത്തുടർന്ന് വിമാനത്താവളത്തിനുള്ളിൽ അല്പസമയം നാടകീയമായ രംഗങ്ങളും വാക്പോരും ഉടലെടുത്തു. നിലവിൽ വിമാനയാത്ര മുടങ്ങിയതിനെ തുടർന്ന് പിണറായി വിജയൻ ഡൽഹി വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. അടുത്ത വിമാനത്തിൽ അദ്ദേഹത്തിന് യാത്രാസൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.








