ചെന്നൈ: വഖഫിന്റെ കീഴിലുള്ള വസ്തുവകകളെല്ലാം അള്ളാഹുവിന്റേതാണെന്ന് ഡിഎംകെ മന്ത്രി. നിയമമന്ത്രി എസ് രഘുപതിയാണ് വിവാദ പരാമർശം. അതിൽ സർക്കാരിന് അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമ ഭേദഗതി കൊണ്ടുവന്ന്, വഖഫ് ബോർഡിന് കീഴിലുള്ള ഭൂമി മുഴുവൻ സ്വന്തമാക്കാനാണ് ബിജെപിയുടെ ശ്രമം. ഇതുവഴി മുസ്ലീം ജനതയെ സാമ്പത്തികമായും വൈകാരികപരമായും ശക്തിയില്ലാത്തവരായി മാറ്റണം. യഥാർത്ഥത്തിൽ വഖഫ് ഭൂമിയും സ്വത്ത് വകകളും അള്ളാഹുവിന്റേതും മുസ്ലീങ്ങളുടേതും ആണ്. അതിൽ സർക്കാരിന് അവകാശം ഇല്ലെന്നും രഘുപതി കൂട്ടിച്ചേർത്തു.
എഐഎഡിഎംകെയുമായി അടിക്കടി ചർച്ച നടത്തുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. ബിജെപിയുമായി എഐഎഡിഎംകെ ബന്ധം ശരിക്കും അവസാനിപ്പിച്ചുവെങ്കിൽ പിന്നെ എന്തിനാണ് ചർച്ച?. ആരെയാണ് മന്ദബുദ്ധികളാക്കാൻ നിങ്ങൾ ശ്രമിക്കുന്നത്. സത്യത്തിന് ഒരുനാളും മറഞ്ഞിരിക്കാൻ കഴിയുകയില്ല. എപ്പോഴെങ്കിലും സത്യം മറനീക്കി പുറത്തുവരുമെന്നും രഘുപതി കൂട്ടിച്ചേർത്തു.
പളനിസാമി മാത്രമല്ല അമിത് ഷായെ കണ്ടത്. കെഎ സെങ്കോട്ടയനും അമിത് ഷായെ കണ്ടിരുന്നു. ഉറപ്പായും സത്യം പുറത്തുവരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയെ സംസ്ഥാനത്ത് നിന്നും ഉന്മൂലനം ചെയ്യുമെന്നാണ് ടിവികെ അദ്ധ്യക്ഷൻ വിജയ് പറയുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഡിഎംകെ മാത്രമാണ് ശത്രു. അതിന് കാരണം ഉണ്ട്. ഡിഎംകെ വളരെ ശക്തമായി നിലകൊള്ളുന്ന പാർട്ടിയാണ്. എന്നാൽ മറ്റുള്ളവരുടെ കാര്യം അങ്ങനെ അല്ല. അവർക്ക് സഖ്യം ഇല്ലാതെ നിലനിൽപ്പില്ല. ഏത് മഹാസഖ്യത്തെയും മുഖാമുഖം കാണാൻ ഡിഎംകെ തയ്യാറാണെന്നും രഘുപതി വ്യക്തമാക്കി.
Discussion about this post