ന്യൂഡൽഹി : ലോകത്തിൽ ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഉള്ളത് ഇന്ത്യയിലാണെന്ന് കണ്ടെത്തൽ. വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന വേളയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റെയിൽവേയും പ്രതിരോധ മേഖലയും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമകളാണ് ഇന്ന് വഖഫ് ബോർഡ്. എന്നാൽ റെയിൽവേയുടെയും പ്രതിരോധ മേഖലയുടെയും സ്വത്ത് രാജ്യത്തിന്റെ സ്വത്താണ്, അതേസമയം വഖഫ് ബോർഡിന്റെ സ്വത്ത് സ്വകാര്യ സ്വത്താണ് എന്നുള്ളതും ശ്രദ്ധേയമാണ്.
2013-ൽ യുപിഎ സർക്കാർ വഖഫ് ബോർഡിന് പ്രത്യേക അധികാരം നൽകിയത് നിരവധി ദുർവിനിയോഗങ്ങൾക്ക് കാരണമായെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തി. വഖഫ് ബോർഡിന്റെ ഉത്തരവിനെ ഒരു സിവിൽ കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല എന്നാണ് യുപിഎ സർക്കാർ നൽകിയിട്ടുള്ള പ്രത്യേക അധികാരം. യുപിഎ സർക്കാർ തുടർന്നും അധികാരത്തിലിരുന്നെങ്കിൽ പാർലമെന്റ് മന്ദിരം, വിമാനത്താവളം എന്നിവയുൾപ്പെടെ ഇനിയും അനവധി ഭൂമികളും കെട്ടിടങ്ങളും വഖഫ് സ്വത്തായി പ്രഖ്യാപിക്കപ്പെടുമായിരുന്നുവെന്ന് കിരൺ റിജിജു വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിലെ 9.4 ലക്ഷം ഏക്കർ ഭൂമിയാണ് വഖഫ് ബോർഡ് കൈവശം വെച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 8.7 ലക്ഷം ഭൂമി വഖഫ് ബോർഡിന്റെ നിയന്ത്രണത്തിൽ ഉണ്ട്. ഏകദേശം 1.2 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് ഈ സ്വത്തുക്കൾ. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഉള്ള പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിനായി 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുക എന്നതാണ് കേന്ദ്രസർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി ബിൽ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്മെന്റും മെച്ചപ്പെടുത്താൻ വഖഫ് ഭേദഗതി ബിൽ നിയമമാകുന്നതോടെ സാധിക്കുന്നതാണ്. വഖഫിന്റെ നിർവചനങ്ങൾ പുതുക്കുക, രജിസ്ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്തുക, വഖഫ് രേഖകൾ കൈകാര്യം ചെയ്യുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് വർദ്ധിപ്പിക്കുക തുടങ്ങിയ മാറ്റങ്ങൾ ബില്ലിൽ നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷം രാജ്യത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നത് പോലെ ഒരിക്കലും മതപരമായ കാര്യങ്ങളിൽ ഇടപെടൽ അല്ല വഖഫ് ഭേദഗതി ബിൽ ഉദ്ദേശിക്കുന്നത് എന്നും കേന്ദ്രമന്ത്രി ഇന്ന് പാർലമെന്റിൽ വ്യക്തമാക്കി.
Discussion about this post