പഞ്ചാബിലെ ജലന്ധറിൽ ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ വീട്ടിൽ നടന്ന ഗ്രനേഡ് ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന്റെമുഖ്യ ആസൂത്രകൻ ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയും എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകക്കേസിലെ പ്രതിയുമായ സീഷൻ അക്തറാണെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി. പഞ്ചാബിലെ മതസൗഹാർദ്ദം തകർക്കാൻ പാകിസ്താന്റെ ഐഎസ്ഐ ഗൂഢാലോചന നടത്തിയെന്നും ബിജെപി നേതാവിനെതിരായ ആക്രമണം വിദേശത്ത് വച്ച് ആസൂത്രണം ചെയ്തതാണെന്നും പോലീസ് വ്യക്തമാക്കി.
മുൻ കാബിനറ്റ് മന്ത്രിയും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ മനോരഞ്ജൻ കാലിയയുടെ വീട്ടിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സ്‌ഫോടനത്തിൽ ഒരു അലുമിനിയം പാർട്ടീഷന് കേടുപാടുകൾ സംഭവിക്കുകയും അദ്ദേഹത്തിന്റെ വീടിന്റെയും വാഹനങ്ങളുടെയും ഗ്ലാസ് ജനാലകൾ തകരുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു സംസ്ഥാനത്തിന്റെ സമഗ്ര വികസനം ദഹിക്കാൻ കഴിയാത്ത ആളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പഞ്ചാബ് മന്ത്രി മൊഹീന്ദർ ഭഗത് പറഞ്ഞിരുന്നു.
ഗ്രനേഡ് എറിഞ്ഞ മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തതായും ആക്രമണത്തിന് ഉപയോഗിച്ച ഇ-റിക്ഷയും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ബിജെപി നേതാവിന്റെ വീട്ടിൽ നടന്ന സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ, ബബ്ബർ ഖൽസ ഇന്റർനാഷണൽ ഭീകരൻ ഹാപ്പി പാസിയ ഉത്തരവാദിത്തം ഏറ്റെടുത്തു. ലോറൻസ് ബിഷ്ണോയി സംഘം ഖാലിസ്ഥാൻ ഭീകര സംഘടനകളുമായും ഐഎസ്ഐയുമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
Discussion about this post