ഒരു മുസ്ലീം പുരുഷൻ തന്റെ ഭാര്യമാരെ തുല്യമായി പരിഗണിക്കുന്നിടത്തോളം കാലം ഒന്നിലധികം പേരെ വിവാഹം കഴിക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ഖുർആൻ പ്രകാരം ബഹുഭാര്യത്വം വ്യവസ്ഥാപിതമായി അനുവദിച്ചിട്ടുള്ളതാണെന്നും എന്നാൽ പുരുഷന്മാർ ‘സ്വാർത്ഥ താൽപ്പര്യങ്ങളാൽ ‘ അത് മുതലെടുക്കുകയാണെന്നും കോടതി ചൂണ്ടികാണിച്ചു.
മൊറാദാബാദ് സ്വദേശിയായ ഫുർകാൻ എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച കാര്യം മറച്ചുവെച്ച് തന്നെ വിവാഹം കഴിച്ചുവെന്നാരോപിച്ച് 2020ലാണ് ഒരു സ്ത്രീ ഫുർകാനെതിരേ പരാതി നൽകിയത്. വിവാഹം കഴിച്ചതിന് ശേഷം ഫുർകാൻ തന്നെ ബലാത്സംഗം ചെയ്തതായും അവർ ആരോപിച്ചു. ഇതിന് പിന്നാലെ മൊറാദാബാദ് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ഫുർകാനും മറ്റ് രണ്ടുപേർക്കും എതിരെ സമൻസ് അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ ഫുർകാനുമായി ഏറെ നാളത്തെ ബന്ധത്തിന് ശേഷമാണ് യുവതി വിവാഹം കഴിച്ചതെന്നും ഇക്കാര്യം യുവതി സമ്മതിച്ചെന്നും ഫുർകാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 494 പ്രകാരം- മറ്റൊരാളെ വിവാഹം കഴിച്ചിരിക്കെ വിവാഹം കഴിക്കുന്നത് കുറ്റകരമാകണമെങ്കിൽ രണ്ടാം വിവാഹം അസാധുവായിരിക്കണമെന്നും അദ്ദേഹം വാദിച്ചു.
മുസ്ലീം പുരുഷന് നാല് വിവാഹം വരെ അനുവദിച്ചിട്ടുള്ളതിനാൽ ഫുർകാൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് ദേശ്വാൾ പറഞ്ഞു. ഖുർആൻ ബഹുഭാര്യത്വം അനുവദിക്കുന്നതിന് പിന്നിൽ ചരിത്രപരമായ കാരണമുണ്ടെന്നും വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും 1937ലെ ശരിയത്ത് നിയമം അനുസരിച്ച് തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post