ഇസ്ലാമാബാദ് : ലഷ്കർ-ഇ-തൊയ്ബ കമാൻഡർ അബു സൈഫുള്ള നിസാമാനി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ വെച്ച് അജ്ഞാതരായ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു. 2001ലെ സിആർപിഎഫ് ക്യാമ്പ് ആക്രമണം, 2008 ലെ ആർഎസ്‌എസ് ആസ്ഥാന ആക്രമണം, ബംഗളൂരു ബോംബ് സ്ഫോടനം എന്നിങ്ങനെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ള തീവ്രവാദിയാണ് കൊല്ലപ്പെട്ട സൈഫുള്ള.
ലഷ്കർ-ഇ-തൊയ്ബയ്ക്കും അതിന്റെ രാഷ്ട്രീയ മുന്നണിയായ ജമാഅത്ത്-ഉദ്-ദവയ്ക്കും (ജെയുഡി) വേണ്ടി തീവ്രവാദവൽക്കരണത്തിലും ധനസമാഹരണത്തിലും പ്രധാന പങ്കുവഹിച്ചിരുന്നത് സൈഫുള്ള ആയിരുന്നു. നേപ്പാൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടുന്നതിന് സൗകര്യമൊരുക്കുന്ന ഒരു പ്രധാന എൽഇടി മൊഡ്യൂൾ നേപ്പാളിൽ സൈഫുള്ള പ്രവർത്തിപ്പിച്ചിരുന്നു.
2001ൽ ഉത്തർപ്രദേശിലെ രാംപൂരിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്തത് സൈഫുള്ള ആയിരുന്നു. 2005 ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നടന്ന ബോംബ് സ്‌ഫോടനത്തിലും ഇയാൾ പ്രതിയാണ്. കൂടാതെ 2008 ലെ നാഗ്പൂരിലെ ആർഎസ്‌എസ് ആസ്ഥാനത്തിന് നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്തതും സൈഫുള്ള ആയിരുന്നു. സിന്ധിലെ ബാദിൻ ജില്ലയിലെ മാറ്റ്‌ലി താലൂക്കിൽ ഞായറാഴ്ച അജ്ഞാതരായ രണ്ടുപേർ നടത്തിയ ആക്രമണത്തിൽ സൈഫുള്ള വെടിയേറ്റ് കൊല്ലപ്പെട്ടു എന്നാണ് ഇസ്ലാമാബാദിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post