ഗുവാഹത്തി: ഇന്ത്യക്കെതിരെ ഭീഷണിയായി ഉയർത്തുന്ന ‘ചിക്കൻ നെക്ക് ഇടനാഴി'(സിലിഗുരി ഇടനാഴി) മറുപടിയുമായിഹിമന്തബിശ്വ ശർമ്മ.ചിക്കൻ നെക്ക് ഇടനാഴിയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നവർ തങ്ങൾക്കും രണ്ട് ദുർബലമായ ചിക്കൻ കഴുത്തുകൾ ഉണ്ടെന്ന് ശ്രദ്ധിക്കണമെന്ന് അസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിനും ഇതുപോലുള്ള രണ്ട് ഇടുങ്ങിയ ഇടനാഴികളുണ്ടെന്നും അവ കൂടുതൽ ദുർബലമാണെന്നും ഭൂപടം പങ്കുവച്ച് അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
രണ്ടു ദുർബലമായ കുപ്പിക്കഴുത്ത് മേഖലകളാണ് ബംഗ്ലദേശിനുള്ളത്. ഇതിൽ ആദ്യത്തെത് ഡാഖിൻ ദിനാജ്പുരിനും സൗത്ത് വെസ്റ്റ് ഗാരോ കുന്നുകൾക്കും ഇടയിലുള്ള 80 കിലോമീറ്റർ നീളമുള്ള ഇടനാഴിയാണ്. ഇവിടെ ഉണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ബംഗ്ലദേശിലെ രംഗ്പുർ ഡിവിഷനെ ബംഗ്ലദേശിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടുത്തും. രണ്ടാമത്തേത് തെക്കൻ ത്രിപുര മുതൽ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന വെറും 28 കിലോമീറ്റർ നീളമുള്ള ചിറ്റഗോങ് ഇടനാഴിയാണ്.
ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെ ദുർബലമെന്ന് വിശേഷിപ്പിക്കുന്നവർ ചിറ്റഗോങ് ഇടനാഴിയെ ശ്രദ്ധിക്കണം. ഈ കുപ്പിക്കഴുത്ത് മേഖല ബംഗ്ലദേശിന്റെ തലസ്ഥാന നഗരമായ ധാക്കയെയും സാമ്പത്തിക നഗരമെന്ന് അറിയപ്പെടുന്ന ചിറ്റഗോങ്ങിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണിയാണ്.”- ഹിമന്ത വിശ്വ ശർമ എക്സിൽ കുറിച്ചു.ചിലർ മറന്നുപോകാൻ സാധ്യതയുള്ള ഭൂമിശാസ്ത്രപരമായ വസ്തുതകൾ മാത്രമാണ് താൻ അവതരിപ്പിച്ചതെന്നും മുഹമ്മദ് യൂനുസിന് മുന്നറിയിപ്പായി കുറിച്ച പോസ്റ്റിൽ ഹിമന്ത പറയുന്നു.
ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് അടുത്തിടെ ചൈന സന്ദർശിച്ച വേളയിൽ ഇന്ത്യയുടെ സിലിഗുരി ഇടനാഴിയെ കുറിച്ച് പരാമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഹിമന്തയുടെ എക്‌സ് പോസ്റ്റ്.
Discussion about this post