ന്യൂഡൽഹി : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ തൃണമൂൽ കോൺഗ്രസ് ക്യാമ്പിന് വീണ്ടുമൊരു കനത്ത ആഘാതം. പ്രശസ്ത ബംഗാളി ചലച്ചിത്ര താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ കോയൽ മല്ലിക് രാജ്യസഭാംഗത്വം ഔദ്യോഗികമായി രാജിവെച്ചു. എം.പി പദവിയേറ്റ് വെറും നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കോയൽ മല്ലിക്കിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. ന്യൂഡൽഹിയിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി.പി രാധാകൃഷ്ണനെ നേരിൽ കണ്ട് അവർ രാജിക്കത്ത് സമർപ്പിച്ചു. രാജ്യസഭാ സെക്രട്ടേറിയറ്റും അധ്യക്ഷനും നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കത്താണ് അവർ കൈമാറിയതെങ്കിലും, തന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്താൻ താരം ഇതുവരെ തയ്യാറായിട്ടില്ല. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹവും കൂട്ടരാജിയും തുടരുന്നതിനിടയിലാണ് കോയലിന്റെ ഈ നീക്കം.
ബംഗാൾ സിനിമാ രംഗത്തെ പ്രമുഖ നടൻ രഞ്ജിത് മല്ലിക്കിന്റെ മകളായ കോയൽ മല്ലിക്കിനെ പാർട്ടിയുടെ ജനപ്രീതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഏപ്രിലിൽ മമത ബാനർജി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. എന്നാൽ, സമീപകാലത്തായി തൃണമൂൽ കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും കൂട്ടത്തോടെ പാർട്ടി വിടുന്ന പ്രതിസന്ധിക്ക് തടയിടാൻ മമതയ്ക്ക് കഴിയുന്നില്ല എന്നതിന്റെ തെളിവാണ് പുതിയ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കോയൽ മല്ലിക്കിന് മുൻപ് തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ രാജ്യസഭാ എം.പിമാരായ സുഖേന്ദു ശേഖർ റോയ്, സുസ്മിത ദേവ്, പ്രകാശ് ചിക് ബരാക് എന്നിവരും തങ്ങളുടെ പദവികൾ രാജിവെച്ച് ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ചേർന്നിരുന്നു. ബംഗാളിൽ ബി.ജെ.പിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിൽ തൃണമൂൽ തകർന്നടിയുമ്പോൾ, പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരസ്യമാകുന്നതാണ് ഇത്തരം രാജി പരമ്പരകൾ കാണിക്കുന്നത്. അന്വേഷണ ഏജൻസികളുടെ ഭയം കാരണമാണ് പലരും പാർട്ടി വിടുന്നതെന്ന വിചിത്ര വാദവുമായി മമത ബാനർജി രംഗത്തെത്തിയെങ്കിലും, പാർലമെന്റിന്റെ ഉപരിസഭയിൽ തൃണമൂലിന്റെ ശക്തി വീണ്ടും ക്ഷയിക്കുന്നത് തടയാൻ അവർക്ക് സാധിക്കുന്നില്ല. വരാനിരിക്കുന്ന ദിവസങ്ങളിൽ കോയൽ മല്ലിക്കും ബി.ജെ.പി പാളയത്തിലേക്ക് നീങ്ങുമോ എന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമാണ്.









