ന്യൂഡൽഹി : വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്ന പരിഷ്കരിച്ച മണ്ഡല പുനർനിർണ്ണയ (ഡിലിമിറ്റേഷൻ) ബില്ലിന്മേൽ രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമിട്ട് പ്രതിപക്ഷം. ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തിരമായി സർവ്വകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗികമായി കത്തയച്ചു. പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്നതിന് മുൻപ്, അതിലെ പുതിയ ഭേദഗതികളെയും നിർദ്ദേശങ്ങളെയും കുറിച്ച് വിശദമായി പഠിക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് കൃത്യമായ സമയം അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഈ വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി കാര്യ മന്ത്രിക്ക് കത്തുകൾ അയച്ചിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് ഖാർഗെ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ഏപ്രിൽ 17-ന് നടന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയത്തിന് വഴിതുറക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ലോക്‌സഭയിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ചില മാറ്റങ്ങളോടെ പുതിയ ഭേദഗതി ബിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ കൂട്ടായ ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് ഖാർഗെ പ്രധാനമന്ത്രിയെ സമീപിച്ചത്. നിലവിലെ രൂപത്തിലുള്ള മണ്ഡല പുനർനിർണ്ണയ നിർദ്ദേശങ്ങളോട് പ്രതിപക്ഷത്തിന് കടുത്ത എതിർപ്പാണുള്ളതെന്നും എന്നാൽ ജനാധിപത്യപരമായ ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.
ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ നടക്കാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ഈ ബിൽ വീണ്ടും അവതരിപ്പിച്ചാൽ അതിനെ ശക്തമായി ചെറുക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉറപ്പാക്കാനും സംയുക്തമായി പ്രതിഷേധിക്കാനും ധാരണയായിട്ടുണ്ട്. വനിതാ സംവരണത്തെ കോൺഗ്രസ് പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അതിനെ മണ്ഡല പുനർനിർണ്ണയ പ്രക്രിയയുമായി കൂട്ടിച്ചേർക്കുന്ന കേന്ദ്ര സർക്കാരിന്റെ തന്ത്രത്തെ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിലൂടെ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യത്തിൽ വലിയ അസന്തുലിതാവസ്ഥ ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, വിപുലമായ ആലോചനകൾക്ക് ശേഷം മാത്രമേ ഇത്തരം നിയമനിർമ്മാണങ്ങളിലേക്ക് കടക്കാവൂ എന്നാണ് പ്രതിപക്ഷത്തിന്റെ ഉറച്ച നിലപാട്.









