നീണ്ട 11 വർഷത്തെ അവിസ്മരണീയമായ ബന്ധം അവസാനിപ്പിച്ച് രാജസ്ഥാൻ റോയൽസ് വിട്ടതിനെക്കുറിച്ചും ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള തന്റെ കൂടുമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ്, ഐപിഎൽ 2026-ന് മുന്നോടിയായുള്ള ട്രേഡിങ്ങിലൂടെ ചെന്നൈയിലെത്തിയ താരം തന്റെ കരിയറിലെ നിർണ്ണായകമായ ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയത്. ഒരു ടീമിന് വേണ്ടി ദീർഘകാലം കളിക്കുമ്പോൾ ഇത് നമ്മുടെ സ്വന്തം ടീമാണെന്നും ആർക്കും നമ്മളെ മാറ്റാൻ കഴിയില്ലെന്നും ഒരു തോന്നലുണ്ടാകാം.
എന്നാൽ ഏതൊരു കാര്യത്തിനും ഒരു നിശ്ചിത സമയമുണ്ടെന്ന ബോധ്യം തനിക്കുണ്ടായിരുന്നു. 2025 ഐപിഎൽ സീസൺ അവസാനിച്ചതോടെ താൻ ഇനി മാറേണ്ട സമയമായെന്ന് തോന്നി. താനില്ലാതെ കളിക്കാൻ രാജസ്ഥാൻ ടീമും അവിടുത്തെ കളിക്കാരും പ്രാപ്തരാണെന്ന ബോധ്യം വന്നപ്പോഴാണ് ടീം വിടാൻ തീരുമാനിച്ചതെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാൻ വിട്ടപ്പോൾ മുന്നിൽ രണ്ടോ മൂന്നോ ഓപ്ഷനുകൾ ഉണ്ടായിരുന്നുവെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനോടും ധോണിയോടുമുള്ള താല്പര്യവും, അവിടെയുള്ള ഋതുരാജ് ഗെയ്‌ക്‌വാദ് അടക്കമുള്ള സുഹൃത്തുക്കളുമായുള്ള ബന്ധവുമാണ് സിഎസ്കെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ട്രേഡിങ് ചർച്ചകൾ അത്ര എളുപ്പമല്ലായിരുന്നിട്ടും ഒടുവിൽ ചെന്നൈയിൽ എത്തിപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി.
തന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ ഹീറോയായ എം എസ് ധോണിക്കൊപ്പം കളിക്കുക എന്നത് സ്കൂളിൽ പഠിക്കുന്ന കാലം മുതലുള്ള സ്വപ്നമായിരുന്നുവെന്ന് സഞ്ജു അനുസ്മരിച്ചു. ധോണിയുടെ ചിത്രങ്ങൾ ഡയറിയിൽ ഒട്ടിച്ചുവെക്കാറുണ്ടായിരുന്ന കാലം മുതൽ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നതും ഒരുമിച്ച് ഫീൽഡ് ചെയ്യുന്നതുമെല്ലാം താൻ സ്വപ്നം കണ്ടിരുന്നു. ധോണിക്കൊപ്പം കളിക്കാമെന്ന വലിയ പ്രതീക്ഷയോടെയാണ് താൻ ചെന്നൈയിൽ എത്തിയതെങ്കിലും, കടുത്ത കാൽവണ്ണയിലെ പരിക്ക് കാരണം ഈ സീസണിൽ ധോണിക്ക് കളിക്കാൻ സാധിക്കാത്തതിൽ ചെറിയ നിരാശയുണ്ട്. എങ്കിലും ധോണിക്കൊപ്പം കളിക്കുക എന്ന ആ ആഗ്രഹം ഇപ്പോഴും ഉള്ളിലുണ്ടെന്നും അടുത്ത വർഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു.












