ചരിത്രമെഴുതാൻ തയ്യാറായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള (ഐഎസ്എസ്) ശുഭാംശു ശുക്ലയുടെ ആദ്യ യാത്ര ജൂൺ എട്ടിനെന്ന് ഉറപ്പായി. യുഎസ് ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സിന്റെ നാലാം ബഹിരാകാശദൗത്യത്തിലാണ് ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 6.40 നാണ് വിക്ഷേപണം. ഇതോടെ ഐഎസ്എസ് സന്ദർശിക്കുന്ന ാദ്യ ഇന്ത്യക്കാരനായി ശുഭാംശു മാറും
ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് കുതിക്കുക. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനായ ശുക്ലയ്ക്കൊപ്പം പോളണ്ടിൽനിന്നും ഹംഗറിയിൽനിന്നുമുള്ള സഞ്ചാരികളുമുണ്ട്.
യാത്രയുടെ ഭാഗമായി ശുഭാംശുവും സംഘവും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ക്വാറന്റൈന് മുന്നോടിയായി ആക്‌സിയോം സ്‌പേസ് ജീവനക്കാർ ക്രൂ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകിയിരുന്നു. ഈ ദൗത്യം വിജയകരമാകുമെന്ന് ഉറപ്പുണ്ടെന്ന് ചടങ്ങിൽ ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശ യാത്രികർ ആരോഗ്യവാന്മാരാണെന്നും രോഗവിമുക്തരാണെന്നും ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന പ്രോട്ടോക്കോളാണ് വിക്ഷേപണത്തിന് 14 ദിവസം മുമ്പ് ക്വാറന്റൈൻ.
നാസയുടെ മുതിർന്ന ബഹിരാകാശ യാത്രികനും ആക്‌സിയോം സ്‌പെയ്സിന്റെ ഹ്യൂമൻ സ്‌പേസ്ഫ്‌ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സൺ, പോളണ്ടിൽ നിന്നുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സ്ലാവോഷ് ഉസ്‌നാൻസ്‌കി-വിസ്‌നിയേവ്‌സ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റംഗങ്ങൾ.
Discussion about this post