ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനാപകടത്തിന്റെ ആദ്യം പുറത്തുവന്ന ദൃശ്യങ്ങൾ പകർത്തിയത് കൗമാരക്കാരൻ. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ സമീപം താമസിക്കുന്ന ആര്യൻ എന്ന 17 വയസ്സുകാരനാണ് വൈറലായ ദൃശ്യങ്ങൾ പകർത്തിയത്. അപകടത്തിന്റെ ആദ്യ വീഡിയോ ആയി പുറത്തുവന്നതും ടിവി ചാനലുകൾ ഉൾപ്പെടെ സംപ്രേഷണം ചെയ്തതുമായ വീഡിയോ ആണിത്. വീഡിയോ പരിശോധിച്ച പോലീസ് ആര്യനെ ചോദ്യം ചെയ്തു.
വീഡിയോയിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് വീഡിയോ പകർത്തിയ ആളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനത്താവളത്തിന്റെ അടുത്തുള്ള വാടകവീട്ടിൽ താമസിക്കുന്ന ആര്യൻ എന്ന 17 വയസ്സുകാരൻ പകർത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത് എന്ന് സ്ഥിരീകരിച്ചു. തുടർന്ന് ആര്യൻ പിതാവിനോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകയായിരുന്നു.
ഭയാജനകമായ സംഭവത്തിനുശേഷം ആര്യൻ കടുത്ത മാനസിക സംഘർഷത്തിൽ ആണെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. പഴയപോലെ സംസാരിക്കുന്നതിനോ രാത്രി ഉറങ്ങുന്നതിനോ പോലും കുട്ടിക്ക് കഴിയുന്നില്ല എന്ന് അദ്ദേഹത്തിന്റെ പിതാവ് വ്യക്തമാക്കി. ആര്യൻ പകർത്തിയ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി മാധ്യമങ്ങളാണ് ആര്യനെ തേടി അദ്ദേഹത്തിന്റെ വാടക വീട്ടിലേക്ക് എത്തുന്നത്. ഇതോടെ കുടുംബം തൽക്കാലത്തേക്ക് മറ്റൊരിടത്തേക്ക് മാറിയതായാണ് അറിയുന്നത്. റൺവേയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലക്ഷ്മിനഗറിലാണ് ആര്യൻ തന്റെ പിതാവിനൊപ്പം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലാണ് ജോലി ചെയ്യുന്നത്.
Discussion about this post