ഒട്ടാവ : കൊമേഡിയനും സെലിബ്രിറ്റി അവതാരകനുമായ കപിൽ ശർമ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കാനഡയിൽ പുതിയൊരു റസ്റ്റോറന്റ് ആരംഭിച്ചിരുന്നത്. ‘കാപ്സ് കഫേ’ എന്ന ഈ റസ്റ്റോറന്റിന് നേരെ ഇപ്പോൾ ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം ഉണ്ടായിരിക്കുകയാണ്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതിചെയ്യുന്ന കഫേക്ക് നേരെ രൂക്ഷമായ വെടിവെപ്പുണ്ടായി.
നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (BKI) പ്രവർത്തകനും ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള മോസ്റ്റ് വാണ്ടഡ് ഭീകരനുമായ ഹർജിത് സിംഗ് എന്ന ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കപിൽ ശർമ്മ നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമർശങ്ങൾക്ക് മറുപടിയായാണ് വെടിവയ്പ്പ് നടത്തിയതെന്ന് ലഡ്ഡിയുടെ പ്രസ്താവനയിൽ പറയുന്നു.
സംഭവസ്ഥലത്ത് നിരവധി റൗണ്ട് വെടിവയ്പ്പുകൾ നടന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. ജനപ്രിയ നെറ്റ്ഫ്ലിക്സ് ഷോയായ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസണിന്റെ ഭാഗമായി കപിൽ ശർമ ഇപ്പോൾ ഇന്ത്യയിൽ ആണുള്ളത്. ഏതാനും ദിവസങ്ങൾക്കു മുൻപ് കാനഡയിൽ നടന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളിയാണ് ആക്രമണം നടത്തിയ ഹർജിത് സിംഗ്.
Discussion about this post