പ്രായപൂർത്തിയാകും മുൻപ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന നിർദേശവുമായി ഹൈക്കോടതി. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കണ്ണൂർ സ്വദേശിയാണ് ഹർജി പരിഗണിച്ചത്. പോലീസിനും ജുവനൈൽ ജസ്റ്റിസ് ബോർഡിനും ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകി. ഒരു സാഹചര്യത്തിലും ഈ വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.
തലശ്ശേരി ജുവനൈൽ കോടതി 2011 ൽ പരിഗണിച്ച കേസിൽ ഹർജിക്കാരൻ എതിർകക്ഷിയായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടെങ്കിലും കേസിന്റെ വിവരങ്ങൾ പോലീസിന്റെയും ജുവനൈൽ ബോർഡിന്റെയും ഫയലിൽ നിന്ന് നീക്കം ചെയ്തിരുന്നില്ല.ബാങ്ക് നിയമനത്തിനടക്കമുള്ള പരീക്ഷകൾ എഴുതുന്നുണ്ടെന്നും പോലീസിന്റെ സ്വഭാവ പരിശോധനയിൽ കേസിന്റെ രേഖ ലഭിക്കുന്നത് തൊഴിൽ നേടുന്നതിന് തടസമാകുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
രേഖ ഫയലിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റിന് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകും മുൻപ് ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം പ്രത്യേക സാഹചര്യത്തിൽ ഒഴികെ നിർബന്ധമായും നീക്കം ചെയ്യണമെന്നാണ് ബാലനീതി നിയമത്തിൽ പറയുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post