നീറ്റ് യു.ജി (NEET UG) പരീക്ഷാ വിവാദങ്ങളുടെ മറവിൽ രാജ്യത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്ന അക്രമപ്രവർത്തനങ്ങൾക്കെതിരെ സമാധാന സന്ദേശം പങ്കുവെക്കുകയും ദേശീയ ബോധമുയർത്തിപ്പിടിക്കുകയും ചെയ്ത ജനപ്രിയ അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പേളി മാണിക്കെതിരെ തിരിഞ്ഞ് ഒരുകൂട്ടം സൈബർ ആക്രമണകാരികൾ. വിദ്യാർഥികളുടെ ജീവനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്നും, അക്രമത്തിന്റെ വഴിയല്ല മറിച്ച് സമാധാനപരമായ പ്രതിഷേധങ്ങളാണ് ഭാരതത്തിന്റെ ശക്തിയെന്നും ആഹ്വാനം ചെയ്ത ദീർഘമായ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഒരു വിഭാഗം തീവ്ര ഇടത്-സൈബർ പ്രൊഫൈലുകളെ പ്രകോപിപ്പിച്ചത്.
സമരത്തിന്റെ പേരിലുണ്ടാകുന്ന അക്രമ സംഭവങ്ങൾ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്നും, വഴിതെറ്റിക്കുന്ന വ്യാജ പ്രചാരണങ്ങളിൽപ്പെടാതെ സമാധാനപരമായി മുന്നോട്ടുപോകണമെന്നും പേളി മാണി അഭിപ്രായപ്പെട്ടിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട നിറം ദേശീയ പതാകയിലെ കാവിയാണെന്ന് വ്യക്തമാക്കി അഭിപ്രായ സ്വാതന്ത്ര്യമുയർത്തിപ്പിടിച്ചതും, കാലാനുസൃതമായി വസ്തുതകൾ മനസിലാക്കി ചിന്തകളിൽ മാറ്റം വരുത്തുന്നത് ഉത്തരവാദിത്തമുള്ള ഭാരതീയരുടെ ലക്ഷണമാണെന്ന് ചൂണ്ടിക്കാട്ടിയതും സൈബർ ആക്രമി സംഘങ്ങളെ ചൊടിപ്പിച്ചു. ഇതിനെ ‘നിഷ്പക്ഷത നടിക്കൽ’ എന്ന് തെറ്റായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്താനും താരത്തിന്റെ പ്രതിച്ഛായ തകർക്കാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.
പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി പേളി പങ്കുവച്ച ദീർഘമായ കുറിപ്പാണ് ഒരു വിഭാഗം ആളുകളെ പ്രകോപിപ്പിച്ചത്. സമരത്തിന്റെ മൂല്യം അക്രമം മൂലം നഷ്ടപ്പെടരുതെന്നും സമാധാനപരമായ പ്രതിഷേധമാണ് ആവശ്യമെന്നും കുറിച്ച പേളി, “അഭിപ്രായങ്ങൾ മാറ്റിപ്പറയുന്നത് ബലഹീനതയല്ല, വളർച്ചയാണ്” എന്നും വ്യക്തമാക്കിയിരുന്നു.
‘‘കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. നമ്മളെയെല്ലാം അൽപസമയം ഒന്നു ചിന്തിക്കാൻ അവ നിർബന്ധിതരാക്കിയിരിക്കുന്നു.നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റ സംഘർഷങ്ങളുടെ ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളും ഞാൻ കണ്ടു.അത് എന്നിൽ എന്തോ ഒന്ന് മാറ്റിയെഴുതി. അപ്പോൾ എന്റെ മനസ്സിൽ വന്ന ഒരേയൊരു ചിന്ത… ദയവായി ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല. ഓരോ വിദ്യാർഥിയും ആരുടെയെങ്കിലും മകനോ മകളോ ആണ്. ആരുടെയൊക്കെയോ സ്വപ്നമാണ്, അവരുടെ പൂർണ ലോകമാണ്. മറ്റനേകം ആളുകളെപ്പോലെ, കൂടുതൽ സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും വിജയിക്കാൻ തുല്യ അവസരം നൽകുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ വിദ്യാർഥികൾ അർഹിക്കുന്നുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടണം, സമാധാനപരമായി തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടണം. അതോടൊപ്പം തന്നെ, ഈ പ്രക്ഷോഭത്തിന്റെ യഥാർഥ ലക്ഷ്യം ഒരിക്കലും വഴിതിരിഞ്ഞു പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതൊരു ജനകീയ പ്രസ്ഥാനവും ഇത്രയും വലുതാകുമ്പോൾ, വികാരങ്ങൾ ആഞ്ഞടിക്കും, വ്യത്യസ്ത ശബ്ദങ്ങൾ ഉയർന്നുവരും, വിഷയം കൂടുതൽ സങ്കീർണമാകാം. എന്നാൽ ശ്രദ്ധ എപ്പോഴും വിദ്യാർഥികളിലും, അവർ കെട്ടിപ്പടുക്കാൻ ആവശ്യപ്പെടുന്ന ഭാവിയിലും തന്നെ നിലനിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. സമാധാനപരമായ ആശയപ്രകടനത്തിനുള്ള അവകാശത്തിൽ ഞാൻ വിശ്വസിക്കുന്നു. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അക്രമത്തെ ഞാൻ പിന്തുണയ്ക്കുന്നില്ല.ഒരു ജനകീയ മുന്നേറ്റത്തെ ചരിത്രം ഓർമിക്കുന്നത് അത് എന്തുകൊണ്ട് തുടങ്ങി എന്നതുകൊണ്ടു മാത്രമല്ല, അത് എങ്ങനെ മുന്നോട്ടുപോയി എന്നതുകൊണ്ടു കൂടിയാണ്. വർഷങ്ങൾക്കുശേഷം നാം തിരിഞ്ഞുനോക്കുമ്പോൾ വേദനയോ ഭയമോ ഭിന്നതയോ അല്ല, മറിച്ച് ധൈര്യവും അനുകമ്പയും അർഥവത്തായ മാറ്റങ്ങളും കൂടുതൽ ശക്തമായ ഒരു ഇന്ത്യയെ വാർത്തെടുക്കാൻ സഹായിച്ച ഒരു തലമുറയെയുമാണ് നാം ഓർക്കേണ്ടത്. ഒടുവിൽ… പലരും ഞാൻ എന്റെ അഭിപ്രായം പങ്കുവെക്കണമെന്ന് ആഗ്രഹിച്ചു. ചിലരെന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ മറ്റുള്ളവർ എന്റെ മൗനത്തെ ചോദ്യം ചെയ്തു. രണ്ട കൂട്ടരെയും ഞാൻ മനസ്സിലാക്കുന്നു. എന്റെ വാക്കുകൾ ഒരുപാട് ആളുകളിലേക്ക് എത്തുന്ന ഒന്നായതുകൊണ്ട് തന്നെ, ഇങ്ങനെയുള്ള സമയങ്ങളിൽ വളരെ ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും എന്നോട് യോജിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇത് തികച്ചും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്—സത്യസന്ധതയോടും ബഹുമാനത്തോടും പ്രതീക്ഷയോടും കൂടി പങ്കുവയ്ക്കുന്നത് മാത്രം. എല്ലാറ്റിനും ഉപരിയായി, ഞാൻ സമാധാനത്തിനായി പ്രാർഥിക്കുന്നു. ഓരോ വിദ്യാർഥിയുടെയും ഓരോ ഉദ്യോഗസ്ഥന്റെയും ഓരോ പൗരന്റെയും സുരക്ഷയ്ക്കായി ഞാൻ പ്രാർഥിക്കുന്നു.വിവേകം നമ്മെ നയിക്കട്ടെ, അനുകമ്പ നമ്മെ ഒന്നാക്കട്ടെ. ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സമത്വവും സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യവുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കട്ടെ. പിന്നെ ഒരവസാന കാര്യം കൂടി… ഇന്ന് എനിക്കറിയാവുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ന് എനിക്ക് തോന്നുന്ന കാര്യങ്ങളാണിത്. നാളെ പുതിയ വസ്തുതകൾ പുറത്തുവരികയാണെങ്കിൽ, കാര്യങ്ങൾ പഠിക്കാനും സ്വയം ചിന്തിക്കാനും എന്റെ അഭിപ്രായം മാറ്റാനും ഞാൻ ഒരിക്കലും മടിക്കില്ല. അതിനെ ഞാൻ എന്റെ ബലഹീനതയായി കാണുന്നില്ല, മറിച്ച് വളർച്ചയായും ഉത്തരവാദിത്തമായുമാണ് കാണുന്നത്.അതുകൊണ്ട് എന്റെ അഭിപ്രായം ഉൾപ്പെടെ ആരുടെയും അഭിപ്രായങ്ങളെ അന്തിമ സത്യമായി എടുക്കരുത്. വായിക്കുക. കേൾക്കുക. ചോദ്യങ്ങൾ ചോദിക്കുക. വിവരങ്ങൾ അറിഞ്ഞിരിക്കുക. വിമർശനാത്മകമായി ചിന്തിക്കുക. ഏറ്റവും പ്രധാനമായി, സ്വന്തമായി തീരുമാനങ്ങളെടുക്കുക. ‘നിങ്ങൾ’ മാത്രമായിരിക്കട്ടെ നിങ്ങളുടെ ഒരേയൊരു സ്വാധീന ശക്തി.വ്യക്തമായ അറിവുള്ളവരും അനുകമ്പയുള്ളവരും മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുൻപ് കേൾക്കാൻ തയാറുള്ളവരുമായ ആളുകളാണ് ഒരു ശക്തമായ രാജ്യത്തെ കെട്ടിപ്പടുക്കുന്നത്. അങ്ങനെയൊരു ഇന്ത്യയ്ക്കായി ഞാൻ എപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കും. എല്ലാവർക്കും സമാധാനവും സ്നേഹവും സംഗീതവും നേരുന്നു.’’– പേളി മാണി കുറിച്ചു.
പേളി കുറിച്ച വരികളോടുള്ള വിയോജിപ്പുമായി ജോ മലയിൽ രംഗത്തുവന്നിരുന്നു.നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചെന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച പ്രസ്താവന പേളി മാണി സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നപ്പോൾ ആ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്ത പേളി കാവി നിറമാണ് തന്റെ പ്രിയപ്പെട്ട നിറമെന്ന് തുറന്നടിച്ച് മറ്റൊരു സ്റ്റാറ്റസ് ഇട്ടു. ഇതോടെ പേളിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങൾ ഉയർന്നു
വിദ്യാർഥി പ്രക്ഷോഭങ്ങളെ ദുരുപയോഗം ചെയ്ത് തെരുവിൽ ക്രമസമാധാന തകർച്ചയുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളെ നിരാകരിച്ച്, നിയമപരവും ജനാധിപത്യപരവുമായ മാർഗങ്ങളെ പിന്തുണച്ച പേളിയുടെ നിലപാടിന് ഭാരതീയ ദേശീയതയിൽ വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പിന്തുണയുമായി എത്തുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സദാസമയം സംസാരിക്കുന്നവർ തന്നെയാണ് സ്വന്തം രാജ്യ സ്നേഹവും സമാധാന ആഹ്വാനവും തുറന്നുപറഞ്ഞ ഒരു സ്ത്രീക്കെതിരെ സൈബർ ഇടങ്ങളിൽ മോശം പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് എന്നതും ശ്രദ്ധേയമാണ്.












